Jason Sanjay വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഒരു പുള്ളിപ്പുലി ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു, 5 മിനിറ്റ് എടുത്തു ഞങ്ങൾക്കത് മനസിലാകാൻ'; വൈൽഡ് ലൈഫ് അനുഭവം പറഞ്ഞ് ജേസൺ

സി​ഗ്നൽ പോലും ഇല്ലാത്ത സ്ഥലങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം പോയി സന്തോഷമായിരിക്കാൻ എനിക്കിഷ്ടമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് 'സി​ഗ്മ' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. തന്റെ കുടുംബത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചുമൊക്കെ ജേസൺ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ സിനിമാ ലോകത്ത് ചർച്ചയായി മാറുന്നത്. തന്നെ ഇപ്പോഴും അമ്മ വഴക്ക് പറയാറുണ്ടെന്നാണ് ജേസൺ പറയുന്നത്.

വൈൽഡ് ലൈഫ് തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പം സി​ഗ്നൽ പോലും ഇല്ലാത്ത സ്ഥലങ്ങളിൽ പോയി അടിച്ചുപൊളിക്കാറുണ്ടെന്നും ജേസൺ പറയുന്നു. അതോടൊപ്പം തൊട്ടടുത്ത് പുള്ളിപ്പുലിയെ കണ്ട നിമിഷത്തെക്കുറിച്ചും ജേസൺ പങ്കുവച്ചു. "എനിക്ക് ഇപ്പോൾ 25 വയസായി.

ഇപ്പോഴും അമ്മ എന്നെ വഴക്ക് പറയാറുണ്ട്. അടുത്തിടെ ഒരു സംഭവമുണ്ടായി. എന്റെ സുഹൃത്ത് വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്നിരുന്നു. ഒരു ദിവസം അവന്റെ കൂടെ അവന്റെ വീട്ടിൽ താമസിച്ചിട്ട് വരാം. രണ്ട് ദിവസം ഞാൻ ഇവിടെ ചെന്നൈയിൽ തന്നെയുണ്ടാകും. രണ്ട് ദിവസത്തിനുള്ളിൽ ഞാൻ തിരിച്ചു വരും. എന്റെ കാര്യം മറന്നേക്ക് എന്ന് ഞാൻ അമ്മയോട് പറഞ്ഞു.

എന്നിട്ട് രണ്ട് കാർ എടുത്ത് ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി കേരള ബോർഡറിലുള്ള ഒരു സ്ഥലത്തേക്ക് വന്നു. സ്ഥലത്തിന്റെ പേര് ഞാൻ പറയുന്നില്ല. അതൊരു കടുവ സംരക്ഷണ കേന്ദ്രം പോലെയുള്ള ഒരു സ്ഥലമായിരുന്നു. എനിക്ക് വൈൽഡ് ലൈഫ് ഭയങ്കര ഇഷ്ടമാണ്. മുതുമലൈ കഴിഞ്ഞ് പൊള്ളാച്ചി ഒക്കെ പോകുന്ന ഭാ​ഗമാണത്. കേരള ബോർഡർ അടുത്ത്.

കടുവ സംരക്ഷണ കേന്ദ്രത്തിന് അടുത്ത് എന്റെ സുഹൃത്തിന് അറിയാവുന്ന ഒരാൾക്ക് ഒരു പ്രോപ്പർട്ടി ഉണ്ട്. അവിടെ പോയി ഓഫ് റോഡ് ഒക്കെ ചെ‌യ്ത് വന്യജീവികളെ ഒക്കെ കാണാൻ ആണ് ഞങ്ങൾ പോയത്. ഇതൊന്നും നമ്മുടെ വീട്ടിലുള്ള ആർക്കും അറിയില്ല. അവിടെ എത്തിക്കഴിഞ്ഞ് ഞാനും ഫ്രണ്ട്സും കൂടി പർച്ചേസ് ചെയ്യാൻ വേണ്ടി ഒരു ദിവസം പാലക്കാട് എത്തി. അപ്പോൾ അമ്മ എന്നെ ഫോൺ വിളിച്ചു.

ഞാനെടുത്തില്ല. കാരണം എന്താണെന്നു വച്ചാൽ, ഫോണിൽ കസ്റ്റമർ കെയറുകാർ മലയാളത്തിൽ ആണല്ലോ പറയുന്നത്. പിന്നെ തിരിച്ച് ചെന്നൈ എത്തുന്നതു വരെ അമ്മ വിളിച്ചിട്ട് ഞാൻ ഫോൺ എടുത്തിട്ടില്ല. എന്താണെന്നു വച്ചാൽ വന്യജീവി സങ്കേതമൊക്കെ കാണാനാണ് പോകുന്നത് എന്ന് പറഞ്ഞാൽ അമ്മ വിടില്ല. പക്ഷേ ഞങ്ങൾ കടുവയെ ഒന്നും കണ്ടില്ല. ഒരു പുള്ളിപ്പുലിയെ കണ്ടു.

100 അടി പോലും വ്യത്യാസമില്ലാത്ത അത്രയും അടുത്താണ് പുള്ളിപ്പുലിയെ കണ്ടത്. ഞങ്ങൾ രാത്രിയായപ്പോഴാണ് താമസിക്കുന്ന സ്ഥലത്തേക്ക് എത്തുന്നത്. കാടിന്റെ ഭാ​ഗം എത്തിയപ്പോൾ പെട്ടെന്ന് ഭയങ്കര നിശബ്ദത. നമുക്കൊരു ശബ്ദം പോലും കേൾക്കാൻ പറ്റില്ല, അത്രയും നിശബ്ദത. എന്തോ സംഭവിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അപ്പോൾ തന്നെ മനസിലായി.

പെട്ടെന്ന് ഞങ്ങൾ ടോർച്ച് എടുത്ത് പുറത്തേക്ക് അടിച്ചപ്പോൾ, അവിടെയൊരു പുള്ളിപ്പുലി ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു. ഞങ്ങൾ പെട്ടെന്ന് സ്തംഭിച്ചു പോയി. അഞ്ച് മിനിറ്റ് എടുത്തു, അത് ശരിക്കും പുള്ളിപ്പുലിയാണെന്ന് മനസിലാകാൻ തന്നെ. ചില സമയങ്ങളിൽ എനിക്ക് വന്യ ജീവികളും പ്രകൃതിയുമൊക്കെ കാണാൻ ഇഷ്ടമാണ്.

സി​ഗ്നൽ പോലും ഇല്ലാത്ത സ്ഥലങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം പോയി സന്തോഷമായിരിക്കാൻ എനിക്കിഷ്ടമാണ്. ഇതൊന്നും വീട്ടിലുള്ളവർക്ക് പറഞ്ഞാൽ മനസിലാകില്ല. ഇതെല്ലാം കഴിഞ്ഞ് തിരിച്ച് വന്നിട്ട് വീട്ടിൽ പറയും. 'കണ്ടോ പുള്ളിപ്പുലിയെ കണ്ടോ' എന്നൊക്കെ പറഞ്ഞ് ഫോട്ടോ അമ്മയ്ക്ക് കാണിച്ചു കൊടുക്കും. അമ്മ എന്നെ കുറച്ച് വഴക്കൊക്കെ പറഞ്ഞെങ്കിലും എനിക്കതിൽ ഒരു വിഷമവുമില്ല".- എസ്എസ് മ്യൂസിക്കിനോട് ജേസൺ സഞ്ജയ് പറഞ്ഞു.

Jason Sanjay share his wildlife experience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, മുന്നറിയിപ്പ്

ഫോണ്‍ സ്‌റ്റോറേജ് ഫുള്‍ ആണോ? പണം മുടക്കണ്ട, ഗൂഗിള്‍ സ്‌റ്റോറേജ് ലാഭിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിൽ അപ്രന്റീസ്ഷിപ്പ്; 270 ഒഴിവുകൾ, കേരളത്തിലും അവസരം

വിജയിയുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും

'സമ്പാദിച്ചു കൂട്ടിയിട്ടു കാര്യമില്ല, ശുഭാപ്തിവിശ്വാസമുള്ളവർ കൂടുതൽ കാലം ജീവിക്കും'