ജയസൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കത്തനാർ. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമാണ് ജയസൂര്യയെ ട്രെയ്‌ലറിൽ കാണാനായത്. ആരാണ് കത്തനാർ എന്നത് പ്രേക്ഷകർ കണ്ട് തന്നെ അറിയണമെന്ന് പറയുകയാണ് ജയസൂര്യ ഇപ്പോൾ.
ഇത് പൂർണമായും എഴുത്തുകാരന്റെയും സംവിധായകന്റെയും കാഴ്ചപ്പാടിൽ നിന്നുള്ള കത്തനാരാണെന്നും മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയസൂര്യ പറഞ്ഞു. "നമ്മൾ കണ്ടതും അറിഞ്ഞതുമായ കത്തനാർ ആണോ എന്ന ചോദ്യം എല്ലാവരിലുമുണ്ട്. അല്ല എന്നാണ് ഉത്തരം.
പിന്നെ ആരാണ് കത്തനാർ എന്നത് പ്രേക്ഷകർ കണ്ട് തന്നെ അറിയണം. ഇത് പൂർണമായും എഴുത്തുകാരന്റെയും സംവിധായകന്റെയും കാഴ്ചപ്പാടിൽ നിന്നുള്ള കത്തനാരാണ്. ചരിത്രവും ഐതിഹ്യവും കെട്ടുകഥകളുമെല്ലാം ഇഴചേരുന്ന വ്യത്യസ്തമായ ഒരു ഭാവനാ ലോകമാണ് കത്തനാരുടേത്.
എത്ര പണം ചെലവായാലും നിലവാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടെടുത്ത നിർമാതാവ് ഗോകുലം ഗോപാലനു കൂടി അവകാശപ്പെട്ടതാണ് ട്രെയ്‌ലറിന് കിട്ടുന്ന കയ്യടി. മലയാളത്തിൽ നിന്ന് വലിയൊരു ഹോളിവുഡ് ലെവൽ ചിത്രം എന്ന് സംവിധായകൻ റോജിൻ തോമസ് പറയുമ്പോൾ നമ്മുടെ പരിമിതികളിൽ നിന്ന് ഇതൊക്കെ ചെയ്യാനാകുമോ എന്ന് സ്വഭാവികമായും സംശയിച്ചിരുന്നു.
എന്നാൽ എന്തുകൊണ്ട് നമുക്ക് ചെയ്ത് കൂടാ എന്നായിരുന്നു റോജിന്റെ ചോദ്യം. അവതാറും ഹാരിപോട്ടറും ഗെയിം ഓഫ് ത്രോൺസും മറ്റു മാർവൽ ചിത്രങ്ങളുമൊക്കെ വിസ്മയത്തോടെ കാണുന്നവരാണ് നമ്മൾ. ആ നിലവാരം എന്താണെന്ന് ഇവിടെയുള്ള പ്രേക്ഷകരെല്ലാം എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്.
കത്തനാർ ട്രെയ്‌ലറിന് അതേ നിലവാരമുണ്ടെന്ന് അവർ സാക്ഷ്യപ്പെടുത്തുമ്പോൾ ഇത്രയും വർഷങ്ങൾ നീണ്ട അണിയറപ്രവർത്തകരുടെ പ്രയത്നം ഫലം കണ്ടു എന്ന് കൂടിയാണ് വ്യക്തമാകുന്നത്.
കത്തനാർ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. ചില ചിത്രങ്ങൾ നാം തിരഞ്ഞെടുക്കും, ചില ചിത്രങ്ങൾ നമ്മെയും. കത്തനാർ ദൈവാനുഗ്രഹം കൊണ്ട് എന്നെ തേടിയെത്തിയതാണ്". - ജയസൂര്യ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates