കൊച്ചി: ഷെയ്ൻ നിഗം നായകനായെത്തുന്ന ഹാൽ സിനിമ കാണാൻ തീരുമാനിച്ച് ഹൈക്കോടതി. സെൻസർ ബോർഡിന്റെ വിവാദ നിർദേശങ്ങൾക്കെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമ കാണാൻ തീരുമാനമെടുത്തത്. സിനിമ കാണാമോ എന്ന അഭിഭാഷകന്റെ ചോദ്യത്തിലാണ് കോടതി തീരുമാനം അറിയിച്ചത്.
20 കോടി മുടക്കിയാണ് തങ്ങൾ സിനിമ എടുത്തിരിക്കുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയെ അറിയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് സിനിമ എപ്പോൾ, എവിടെ വച്ച് കാണണമെന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നത്. സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
നിർദേശിച്ച ഭാഗങ്ങൾ ഒഴിവാക്കിയാൽ എ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡിന്റെ തീരുമാനം. സിനിമയിൽ 19 കട്ടുകൾ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. വീരയാണ് ഹാൽ സംവിധാനം ചെയ്യുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ജോണി ആന്റണി, നിഷാന്ത് സാഗർ, മധുപാൽ, ജോയ് മാത്യു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നൽകിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഷെയ്നിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് ഹാൽ. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് നിഷാദ് കോയ ഹാലിന്റെ ഭാഗമാകുന്നത്.
പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്‌ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates