താരസംഘടനയായ അമ്മയുടെ ഭരണ സമിതി രാജിവച്ചതിന് പിന്നാലെ നടി അന്‍സിബയെ അഭിനന്ദിച്ച് മാല പാര്‍വതി. യോഗത്തില്‍ അന്‍സിബ ചോദിച്ച ചോദ്യങ്ങള്‍ക്ക് മുന്‍ പ്രസിഡന്റ് ശ്വേത മേനോന് മറുപടിയുണ്ടായിരുന്നില്ലെന്നും ഒടുവില്‍ രാജിവെക്കുകയാണെന്ന് മാത്രമാണ് പറഞ്ഞതെന്നും മാല പാര്‍വതി പറയുന്നു. ശക്തമായ സ്ത്രീപക്ഷത്തെയാണ് അന്‍സിബയില്‍ കണ്ടതെന്നും മാല പാര്‍വതി പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു മാല പാര്‍വതിയുടെ പ്രതികരണം.
'സ്വജനപക്ഷപാതം, ധൂര്‍ത്ത് അടക്കം അന്‍സിബ ചോദിച്ച ഒറ്റ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. ഒടുക്കം ഞാനും ഭരണ സമിതിയും രാജിവെക്കുന്നുവെന്ന് മാത്രമാണ് സ്വേതയ്ക്ക് പറയാനുണ്ടായിരുന്നത്. ശക്തമായ സ്ത്രീപക്ഷത്തെയാണ് ഇന്നലെ അന്‍സിബയില്‍ കണ്ടത്. അന്‍സിബ നാളെ ജനറല്‍ സെക്രട്ടറിയോ മന്ത്രിയോ ആയേക്കാം. അത്രയും വ്യക്തമായിട്ടാണ് സംസാരിച്ചത്. പിന്‍ ഡ്രോപ് സൈലന്‍സോടെ അമ്മ അന്‍സിബയെ കേട്ടു' എന്നാണ് മാല പാര്‍വതി പറയുന്നത്.
വലിയ വിഭാഗം സ്ത്രീകള്‍ തുടക്കത്തില്‍ ശ്വേതയ്‌ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ അന്‍സിബ സംസാരിച്ചതോടെ അവരെല്ലാം കണ്‍വിന്‍സ്ഡ് ആയെന്നും മാല പാർവതി പറയുന്നു. അന്‍സിബ സത്യമുള്ള കുട്ടിയാണ്. ആര്‍ജവത്തോടെ ശരി സംസാരിച്ചു. അനൂപ് ചന്ദ്രനും കൊല്ലം തുളസയും വേറെ രണ്ട് പേരും ഒഴികെ അന്‍സിബ പറഞ്ഞതില്‍ കണ്‍വിന്‍സ്ഡ് ആയെന്ന് കരുതുന്നുവെന്നും അവര്‍ പറയുന്നു.
ഭരണസമിതിയ്ക്ക് റിപ്പോര്‍ട്ടും കണക്കും കൃത്യമായി അവതരിപ്പിക്കാനായില്ലെന്നും മാല പാർവതി പറയുന്നു. ബാബുരാജിന്റെ കാലത്ത് കണക്കുകളിലെ പിഴവാണ് കാരണമായി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ബാബുരാജിനോട് ഇവര്‍ കണക്ക് ചോദിച്ചിട്ടില്ലെന്നും മാല പാര്‍വതി പറയുന്നു. അതേസമയം ഭരണസമിതിയ്ക്ക് 17 പേരേയും ഒരുമിച്ച് നിര്‍ത്താനായില്ലെന്നും മാല പാര്‍വതി ചൂണ്ടിക്കാണിക്കുന്നു. പുറത്തിറങ്ങിയ ശ്വേത ബാബുരാജെന്നും സിദ്ധീഖ് എന്നും ഇടവേള ബാബുവെന്നുമാണ് പറഞ്ഞത്. എന്തുകൊണ്ട് അന്‍സിബയുടെ പേര് പറയാന്‍ ധൈര്യം കാണിച്ചില്ലെന്നും മാല പാര്‍വതി ചോദിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates