വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഈ വർഷം നടി രശ്മിക മന്ദാനയ്ക്ക് വളരെ മികച്ചതാണ്. ഫെബ്രുവരിയിൽ ഉദയ്‌പൂരിൽ വച്ചായിരുന്നു രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത 'ദ് ഗേൾഫ്രണ്ട്' എന്ന ചിത്രത്തിലൂടെ തെലങ്കാന ഗദ്ദർ ഫിലിം അവാർഡ്‌സിൽ മികച്ച നടിക്കുള്ള പുരസ്കാരം രശ്‌മികയെ തേടിയെത്തിയിരിക്കുകയാണ്.
വിജയ് ദേവരകൊണ്ടയുടെ അമ്മ മാധവി ദേവരകൊണ്ടയ്ക്ക് ഒപ്പമാണ് രശ്മിക അവാർഡ് വാങ്ങിക്കാനെത്തിയത്. വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ഉഗാദി പൂജയ്ക്ക് ശേഷമാണ് രശ്‌മിക മന്ദാന പുരസ്കാരം സ്വീകരിക്കാൻ എത്തിച്ചേർന്നത്. പുരസ്കാരം സ്വീകരിച്ച ശേഷം രശ്മിക പറഞ്ഞ വാക്കുകൾ കേട്ട് കണ്ണുനിറയുന്ന അമ്മായിയമ്മയുടെ വിഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്.
"എന്റെ പ്രകടനത്തിന്റെ പേരിൽ ഞാൻ ട്രോൾ ചെയ്യപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ, നോക്കൂ, ഇപ്പോൾ ഞാൻ എന്റെ പ്രകടനത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ അംഗീകാരം നേടിയിരിക്കുന്നു. ഞാൻ ഏറെ ദൂരം വന്നതുപോലെ തോന്നുന്നു...'ദ് ഗേൾഫ്രണ്ട് പോലൊരു സിനിമയ്ക്ക് പുരസ്കാരം നേടുക എന്നത് വളരെ സ്പെഷലാണ്.
ഇതുപോലുള്ള അംഗീകാരങ്ങൾ ഇത്തരം സിനിമകൾ നിർമിക്കാൻ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു," രശ്മിക പറഞ്ഞു. "വിവാഹിതയായ ശേഷമുള്ള ആദ്യത്തെ ഉത്സവമായിരുന്നു ഇത്. ഞാൻ പൂജ പൂർത്തിയാക്കിയ ശേഷമാണ് പുരസ്‌കാര ചടങ്ങിലേക്ക് എത്തിയത്. ഇത് വളരെ മനോഹരമാണ്. എന്റെ മനസ് നിറഞ്ഞു," രശ്‌മിക പറഞ്ഞു.
"മരുമകൾ ആകുന്നതിനും മുൻപേ, നിങ്ങൾ എന്നെ മകളെപ്പോലെ സ്നേഹിച്ചു. ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ ഔദ്യോഗികമായി മരുമകളായി നിൽക്കുന്നു. ഇതെനിക്ക് ഏറെ അഭിമാനകരമാണ്. നിങ്ങളുടെ സ്നേഹത്തിന് ഞാൻ എക്കാലവും കടപ്പെട്ടവളാണ്.
ആ സ്നേഹം എന്റെ കുടുംബത്തിനും കൂടി നിങ്ങൾ പങ്കിട്ടു നൽകണം എന്നാണ് എന്റെ ഒരേയൊരാഗ്രഹം".- രശ്മിക കൂട്ടിച്ചേർത്തു. മരുമകളെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച മാധവിയുടെ നേർക്ക് തിരിഞ്ഞു നിന്നുകൊണ്ട് രശ്‌മിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "പാപലു, ഞാൻ ഇത് നേടിയിരിക്കുന്നു. ഇനി നമുക്ക് വീട്ടിൽ പോയി ആഘോഷിക്കാം. രശ്മിക കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates