മലയാളികളെ എക്കാലവും പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകളിലൊന്നാണ് സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ 'യോദ്ധ'. മധുബാല (മധു) ആണ് ചിത്രത്തിൽ നായികയായെത്തിയത്. യോദ്ധയിലെ പാട്ടുകളും ഓരോ സീനുകളും ഇന്നും മലയാളികൾക്ക് കാണാപാഠമാണ്. 'കുനു കുനെ ചെറു കുറുനിരകൾ...' എന്ന ചിത്രത്തിലെ പാട്ട് ചിത്രീകരിക്കുമ്പോഴുണ്ടായ ഒരു ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി മധു ഇപ്പോൾ.
തന്റെ പുതിയ ചിത്രമായ 'ചിന്ന ചിന്ന ആസൈ'യുടെ പ്രൊമോഷന്റെ ഭാഗമായി പേർളി മാണി ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. വലിയൊരു മദ്യപ സംഘത്തിനിടയിൽ നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ ലാലേട്ടൻ തന്നെ രക്ഷപ്പെടുത്തിയെന്ന് പറയുകയാണ് മധുബാല.
"നേപ്പാളിൽ ആയിരുന്നു ഷൂട്ടിങ്. ആദ്യത്തെ ഒരു മാസം ഞാൻ തനിച്ചായിരുന്നു നേപ്പാളിൽ താമസിച്ചിരുന്നത്. അച്ഛൻ എന്റെ കൂടെ വന്നില്ലായിരുന്നു. അപ്പോൾ എനിക്ക് വീട്ടിലേക്ക് തിരിച്ചു പോകണമെന്ന് ഭയങ്കരമായി തോന്നി. രാജ്യത്തിന് പുറത്ത് ഒറ്റയ്ക്ക് നിൽക്കുകയല്ലേ. പക്ഷേ അവിടെ എനിക്ക് സന്തോഷ് ശിവൻ ആയിരുന്നു കംഫർട്ട് സോൺ. കാരണം ഞങ്ങളൊന്നിച്ച് മുൻപ് റോജയിൽ വർക്ക് ചെയ്തിരുന്നു.
അതുകൊണ്ട് തന്നെ അദ്ദേഹം നല്ല കംഫർട്ടായിരുന്നു. അദ്ദേഹം എനിക്ക് വായിക്കാൻ കുറേ പുസ്തകങ്ങൾ തരും. എനിക്കെപ്പോഴും ഒരു കമ്പനി നൽകുമായിരുന്നു. ലാലേട്ടനും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എനിക്ക് മലയാളമൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ഞാൻ എന്തെങ്കിലും പറയും. പക്ഷേ അദ്ദേഹം എന്നെ നന്നായി സഹായിച്ചു. എല്ലാവരും നന്നായി സഹായിക്കുമായിരുന്നു.
'കുനു കുനെ... 'എന്ന പാട്ട് വലിയൊരു അനുഭവമായിരുന്നു. അവിടെ മാർക്കറ്റ് പരിസരത്തുള്ള എല്ലാ ആളുകളും ഒരു ആറ് മണിയാകുമ്പോൾ മദ്യപിക്കും. പഗോഡയുടെ മുകളിലാണ് ഞങ്ങൾക്ക് അന്ന് ഡാൻസിന്റെ ഷൂട്ട്. ഞാനപ്പോൾ എന്റെ അസിസ്റ്റൻസിനോട് ചോദിച്ചു, ആളുകൾ മുകളിലേക്ക് വരുന്ന പോലെ തോന്നുന്നുണ്ടല്ലോ എന്ന്.
കാരണം ആദ്യം അവരെല്ലാം ഏറ്റവും താഴെയാണ് ഉണ്ടായിരുന്നത്. എനിക്ക് അവർ മുകളിലേക്ക് വരുന്നതു പോലെ തോന്നി. ഞാൻ വീണ്ടും ചോദിച്ചു, അവർ മുകളിലേക്ക് വരുന്നുണ്ടോ എന്ന്. അപ്പോൾ എല്ലാവരും പറഞ്ഞു. ഇല്ല എന്ന്. പെട്ടെന്നാണ് എല്ലാവരും തിരിച്ചറിഞ്ഞത്, ഞങ്ങളുടെ ഒരു മൂന്നടി അകലത്തിൽ ആ മദ്യപ സംഘമെത്തിയിരിക്കുന്നുവെന്ന്. ലാലേട്ടനും അത് മനസിലായി.
എന്റെ ഒരു കയ്യിൽ ലാലേട്ടനും ഒരു കയ്യിൽ സന്തോഷ് ശിവന്റെ അസിസ്റ്റന്റ് ബിജോയ്‌യും പിടിച്ചു പഗോഡയുടെ സ്റ്റെപ്പിൽ നിന്ന് ചാടി. ആ ആൾക്കൂട്ടത്തിന് നടുവിൽ കാർ ഞങ്ങളെ കാത്തു കിടക്കുവായിരുന്നു. ഞങ്ങളെ കാറിൽ കയറ്റി അവർ നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഒരു തരത്തിലും നിയന്ത്രിക്കാൻ പറ്റാത്തത്ര തിരക്കായിരുന്നു. ഞാനും ഡാൻസേഴ്സായ എട്ട് പെൺകുട്ടികളുമുണ്ടായിരുന്നു.
ഞങ്ങളെല്ലാവരും കൂടി പൊലീസ് സ്റ്റേഷനിലേക്ക് പോയി. അതെനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഞാൻ എന്റെ അച്ഛനെ വിളിച്ച് പറഞ്ഞതൊക്കെ എനിക്കോർമയുണ്ട്. ഇതുപോലെയൊക്കെ സംഭവിച്ചു അപ്പാ, പക്ഷേ ഒരാളുടെ നിഴൽപോലും എന്റെ ദേഹത്ത് സ്പർശിച്ചില്ല. മദ്യപിച്ചെത്തിയ അത്രയും ആൾക്കൂട്ടത്തിന് നടുവിലൂടെയാണ് ലാലേട്ടനും ബിജോയ്‍യും എന്റെ കയ്യിൽ പിടിച്ച് ഓടിയത്.
അതെനിക്ക് മറക്കാൻ പറ്റില്ല. കാരണം, ഒരാൾ പോലും എന്നെ സ്പർശിച്ചില്ല. അത്രയും മുകളിൽ നിന്ന്, അത്രയും വലിയൊരു ജനക്കൂട്ടത്തിന് നടുവിലായിരുന്നിട്ട് പോലും. ഞങ്ങൾ ഡാൻസ് കളിക്കുന്ന ആ വസ്ത്രത്തിലായിരുന്നു, വലിയ പാവാടയും ബ്ലൗസുമൊക്കെയിട്ടാണ് ആ ആൾക്കൂട്ടത്തിന് നടുവിലൂടെ പോയത്. ആ ഒരു പേടിയാണ് എനിക്ക് ഓർമ വരുന്നത്".- മധുബാല പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates