തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലി- മഹേഷ് ബാബു കൂട്ടുകെട്ടിന്റേത്. ചിത്രത്തിന്റെ ട്രെയ്‌ലറും പേരും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഗംഭീര പരിപാടിയില്‍ 50,000-ത്തോളം കാണികളെ സാക്ഷിയാക്കിയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. വാരാണസി എന്നാണ് ചിത്രത്തിന്റെ പേര്.
ദൃശ്യവിസ്മയം എന്നാണ് ട്രെയ്‌ലറിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ കഴിയുക. സിഇ 512-ലെ വാരാണസി കാണിച്ചു കൊണ്ടാണ് ട്രെയ്‌ലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയ്‌ലറില്‍ കാണാം.
ട്രെയ്‌ലറിന് ഒടുവിലായാണ് നായകനെ കാണിക്കുന്നത്. കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവാണ് ട്രെയ്‌ലറിലുള്ളത്. എം എം കീരവാണിയുടെ മാസ്മരികമായ പശ്ചാത്തലസംഗീതവും ട്രെയ്‌ലറിന്റെ മാറ്റു കൂട്ടി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയറ്ററുകളില്‍ ഗംഭീരമായ കാഴ്ചാവിരുന്നാകും ചിത്രമെന്ന കാര്യത്തില്‍ സംശയമില്ല.
പൃഥ്വിരാജ് ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ കുംഭയെ അവതരിപ്പിക്കുന്നത്. മന്ദാകിനി എന്ന കഥാപാത്രമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമെത്തുന്നു. വി വിജയേന്ദ്രപ്രസാദാണ് തിരക്കഥ. ചിത്രം 2027 ല്‍ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ചിത്രം ഐമാക്‌സിൽ ഉൾപ്പെടെ ഫുൾ സ്‌ക്രീൻ ഫോർമാറ്റിൽ ആകും പുറത്തിറങ്ങുക എന്നും രാജമൗലി അറിയിച്ചിട്ടുണ്ട്. പ്രീമിയം ലാർജ് സ്കെയിൽ ഫോർമാറ്റ് ഐമാക്സ് എന്ന ഫോർമാറ്റ് ഞങ്ങൾ ഈ സിനിമയിലൂടെ തെലുങ്ക് സിനിമയിലേക്ക് കൊണ്ടുവരികയാണ്. നമ്മൾ പല സിനിമകളും സിനിമാ സ്കോപ്പ് ഫോർമാറ്റിൽ ആണ് നിർമിക്കുന്നത്.
ഇപ്പോൾ നമ്മൾ ഐമാക്സിൽ കാണുന്ന പല സിനിമകളും ഐമാക്‌സിലേക്ക് കൺവേർട്ട് ചെയ്യുന്നതാണ്. എന്നാൽ അത് യഥാർഥ ഐമാക്സ് അല്ല. ആർ ആർ ആർ, ബാഹുബലി പോലെയുള്ള സിനിമകൾ ഐമാക്‌സിൽ പ്രൊഡ്യൂസ് ചെയ്ത സിനിമകൾ ആണ്. പക്ഷേ വാരാണസി നിങ്ങൾ ഫുൾ സ്ക്രീൻ ഐമാക്‌സിൽ ആകും കാണാൻ പോകുന്നത്', രാജമൗലി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates