പഴശ്ശി ബിഗ് സ്ക്രീനിൽ വന്ന് കേരളക്കര ഒന്നടങ്കം പിടിച്ചു കുലുക്കിയിട്ട് ഇന്നേക്ക് 16 വർഷം തികയുന്നു. മലയാളികൾ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ റിലീസായിരുന്നു കേരള വർമ പഴശ്ശിരാജയുടേത്. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് എംടി വാസുദേവൻ നായർ ആണ്. ബ്രിട്ടീഷുകാർക്കതിരെ പോരാടിയ പഴശ്ശിരാജയായുള്ള മമ്മൂട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിക്ക് പുറമെ ശരത് കുമാർ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, കനിഹ, പത്മപ്രിയ, ജഗതി ശ്രീകുമാർ എന്നിവരും മുഖ്യവേഷങ്ങളിലെത്തി.
2009ൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ബിഗ് ബജറ്റ് ചിത്രമായിരുന്നു പഴശ്ശി രാജ. 27 കോടിയോളം ചെലവിൽ നിർമിച്ച ചിത്രം ബോക്സോഫീസിലും ശ്രദ്ധിക്കപ്പെട്ടു. 50 കോടിയോളം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് കേരള സർക്കാർ ഇതിന്റെ പ്രദർശനത്തിന് 50 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയായിരുന്നു സംഗീതവും പശ്ചാത്തല സംഗീതവും.
മികച്ച പശ്ചാത്ത സംഗീതത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിലൂടെ ഇളയരാജയ്ക്ക് ലഭിച്ചു. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നിർവഹിച്ചത്. ഒഎൻവി കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പുനൂർ എന്നിവർ എഴുതിയ ഗാനങ്ങളും ജനങ്ങൾ ഏറ്റുപാടി. ചിത്രത്തിലെ യേശുദാസും എം ജി ശ്രീകുമാറും ചേർന്നു പാടിയ 'ആദിയുഷസ്സന്ധ്യ പൂത്തതിവിടെ...' എന്ന ഗാനം ഏറെ ജനപ്രിയമായി.
ഗോകുലം ഫിലിംസാണ് ചിത്രം നിർമിച്ച് വിതരണം ചെയ്തത്. മലയാളത്തിനു പുറമെ തമിഴിലും ചിത്രം പ്രദർശനത്തിനെത്തി. എ ശ്രീകർ പ്രസാദായിരുന്നു എഡിറ്റിങ്. രാമനാഥ് ഷെട്ടി ഛായാഗ്രഹണം. വയനാടിന്റെ ദൃശ്യഭംഗിയിലായിരുന്നു സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത്. 'പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ പോകുന്നതേയുള്ളൂ...' എന്നൊക്കെയുള്ള ചിത്രത്തിലും ഡയലോഗുകളും പ്രേക്ഷകർക്കിടയിൽ ഹിറ്റായി മാറിയിരുന്നു.
16 വർഷങ്ങൾക്കിപ്പുറവും മലയാള സിനിമാ ചരിത്രത്തിൽ തിളക്കമുള്ള ഒരധ്യായമായി പഴശ്ശിരാജ നിലകൊള്ളുന്നു. നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 8 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും 7 ഫിലിം ഫെയർ അവാർഡുകളും പഴശ്ശിരാജ എന്ന ഈ ഒറ്റ ചിത്രത്തിന് ലഭിച്ചു. ഇന്നും അത് മലയാള സിനിമയുടെ വലിയൊരു ചരിത്ര നേട്ടമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates