റേഡിയോ ശ്രോതാക്കളെ ആവേശത്തിലാക്കി ആകാശവാണിയുടെ ‘അഖില കേരള റോഡിയോ നാടകോത്സവ’ത്തിൽ ശബ്ദസാന്നിധ്യമായി മോഹൻലാലും എത്തുന്നു. രണ്ട് ഓഡിയോ നാടകങ്ങൾക്കാണ് മോഹൻലാൽ ശബ്ദം നൽകിയിരിക്കുന്നത്. 'ദൈവത്തിന്റെ മനമാരു കണ്ടു', 'കടങ്കഥയിലെ വിരുന്നുകാരൻ' എന്നീ നാടകങ്ങൾക്കാണ് മോഹൻലാൽ ശബ്ദം നൽകിയത്.
തിരുവനന്തപുരം നിലയം നിർമിക്കുന്ന ദൈവത്തിന്റെ മനമാരു കണ്ടു നാടകം മെയ് 11-ന് രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യും. ജയരാജ് മിത്ര രചന നിർവഹിക്കുന്ന ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് റൂബി ബാബു ആണ്. എംആർ ഗോപകുമാർ, ഭാഗ്യലക്ഷ്മി, സന്ധ്യ രാജേന്ദ്രൻ, നന്ദു, സാജൻ സൂര്യ തുടങ്ങി നിരവധി താരങ്ങളാണ് മോഹൻലാലിനൊപ്പം ഇതിൽ അണിനിരക്കുന്നത്.
കൊച്ചി നിലയം നിർമിക്കുന്ന കടങ്കഥയിലെ വിരുന്നുകാരൻ മെയ് 17 ന് രാത്രി 9:30-ന് പ്രക്ഷേപണം ചെയ്യും. ഇതിന്റെ പുനഃപ്രക്ഷേപണം മെയ് 18 ഉച്ചയ്ക്ക് 1 മണിക്കായിരിക്കും. എം വി ശശികുമാറും എൻ എസ് ജയമോഹനും സംയുക്തമായി സംവിധാനം ചെയ്യുന്ന നാടകത്തിന്റെ രചന മുഹമ്മദ് റോഷൻ ആണ്.
കൈലാസ് മേനോൻ ആണ് പശ്ചാത്തല ശബ്ദവിന്യാസം നിർവഹിക്കുന്നത്. മോഹൻലാൽ ഏക പുരുഷ കഥാപാത്രമായി ശബ്ദം നൽകുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. മാലാ പാർവതി, ശിവദ, മുത്തുമണി, അദിതി രവി എന്നിവരും ഈ നാടകത്തിൽ ശബ്ദം നൽകുന്നുണ്ട്.
ഇതാദ്യമായല്ല മോഹൻലാൽ ആകാശവാണി റേഡിയോ നാടകങ്ങളുടെ ഭാഗമാകുന്നത്. ആകാശവാണിക്കായി ‘ജീവനുള്ള പ്രതിമകൾ’, ‘കത്തുകൾ കഥ പറയുന്നു’ എന്നീ റേഡിയോ നാടകങ്ങൾക്ക് മോഹൻലാൽ ശബ്ദം നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates