മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് വൃഷഭ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡിസംബർ 25 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞാനൊരുപാട് വലിയ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. പ്രേം നസീർ സാർ, ശിവാജി ഗണേശൻ സാർ, അമിതാഭ് ബച്ചൻ, രാജ്കുമാർ സാർ, നാഗേശ്വര റാവു സാർ അങ്ങനെ ഒരുപാട് പേർക്കൊപ്പം. അവരിൽ നിന്നൊക്കെ ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ കഴിഞ്ഞു. ആ പാരമ്പര്യം ഞാൻ കാത്തുസൂക്ഷിക്കുന്നു.
എന്നെ എത്ര നന്നായിട്ടായിരുന്നു അവർ സ്നേഹിച്ചിരുന്നത്. ഒരിക്കൽ പോലും ഒരു പുതിയ താരമാണെന്ന് പറഞ്ഞ് എന്നെ മാറ്റി നിർത്തിയിട്ടില്ല". - മോഹൻലാൽ പറഞ്ഞു. "ഏതു സഹപ്രവർത്തകർക്ക് ഒപ്പം ഞാൻ വർക്ക് ചെയ്താലും അതിന് എന്റെ ലൈഫിൽ സ്ഥാനം ഉണ്ട്, ഒരു സിനിമയെ കുറിച്ചും അങ്ങനെ പ്രത്യേകിച്ച് എനിക്ക് എടുത്തുപറയാൻ ആകില്ല.
അത്രത്തോളം ഇമോഷണൽ കണക്ഷൻസ് ഉണ്ട് ഓരോ സിനിമയും ആയി. വൃഷഭയിലും അങ്ങനെ ഒരുപാട് ഇമോഷൻസ് കൂടിച്ചേർന്നതാണ്".- മോഹൻലാൽ പറഞ്ഞു. "വൃഷഭ എനിക്ക് വളരെ സ്പെഷ്യലായ ഒരു സിനിമയാണ്. കാരണം ഇതിലെ കോമ്പിനേഷൻസ് തന്നെ വളരെ രസമാണ്. കന്നഡ സംവിധായകൻ, നോർത്ത് ഇന്ത്യൻ നിർമാതാക്കൾ അതുപോലെ ഒരു മലയാളം നടൻ അങ്ങനെ.
ഇതിൽ കുറേ വികാരങ്ങളുണ്ട്. നന്ദ കിഷോർ എന്നോട് ഈ കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് കുറച്ച് വ്യത്യസ്തമാണെന്ന് തോന്നി. ഈ സിനിമ ചെയ്യുന്നതിനിടയിൽ ഒരുപാട് പ്രതിസന്ധികൾ ഞങ്ങൾക്ക് തരണം ചെയ്യേണ്ടതായി വന്നു. ഈ സിനിമ ഷൂട്ട് ചെയ്യാൻ ഞങ്ങൾ ഒരുപാട് സമയമെടുത്തു. കാരണം, സാധാരണ ഒരു സിനിമയിലുള്ളതിനേക്കാൾ കൂടുതൽ ഇമോഷൻ രംഗങ്ങൾ ഇതിലുണ്ട്.
ഒരുപാട് വർഷങ്ങളുടെ പിറകിലേക്ക് കഥ പറയുന്ന ഒരു സിനിമ കൂടിയാണ്. രണ്ട് കാലഘട്ടത്തിൽ നടക്കുന്ന കഥയാണ്. ഒരുപാട് ആക്ഷൻസും ഇമോഷൻസുമൊക്കെയുണ്ട് സിനിമയിൽ. ഒരു കുട്ടി ജനിക്കുന്നതിൽ നിന്നാണ് ഈ സിനിമ തുടങ്ങുന്നത്. ഇതുപോലെയുള്ള സിനിമകൾ ഞാനധികം ചെയ്തിട്ടില്ല. അത് എത്രത്തോളം വിജയിക്കും എന്നൊന്നും അറിയില്ല. ഇത് എനിക്ക് വേണ്ടി എഴുതിയ കഥയല്ല". - മോഹൻലാൽ കൂട്ടിച്ചേർത്തു.
സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി, അജയ്, നേഹ സക്‌സേന, വിനയ് വർമ്മ, ഗരുഡ റാം, അലി, കിഷോർ, തുടങ്ങിയവരും വൃഷഭയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates