പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോക്ടര്‍ എംപി പരമേശ്വരന്‍ അന്തരിച്ചു. തൃശ്ശൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ശാസ്ത്രജ്ഞന്‍, ശാസ്ത്രപ്രചാരകന്‍, എഴുത്തുകാരന്‍, സൈസദ്ധാന്തികന്‍, സാക്ഷരതാ പ്രവര്‍ത്തകന്‍ എന്നിങ്ങനെ പല മേഖലകളിലും അദ്ദേഹം സാന്നിധ്യമായിരുന്നു. ഇതിന് പുറമെ ഒരിക്കല്‍ അഭിനയത്തിലും എംപി പരമേശ്വരന്‍ കൈ വച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ ജീവിതം പറഞ്ഞ എകെജി: അതിജീവനത്തിന്റെ കനല്‍വഴികള്‍ എന്ന ചിത്രത്തിലാണ് പരമേശ്വരന്‍ അഭിനയിച്ചിട്ടുള്ളത്. 2007 ല്‍ പുറത്തിറങ്ങിയ ചിത്രം ഡോക്യുഫിക്ഷനായിട്ടായിരുന്നു ഒരുക്കിയത്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടായിട്ടാണ് ചിത്രത്തില്‍ എംപി പരമേശ്വരന്‍ അഭിനയിച്ചത്. ഇകെ നായനാര്‍, ജ്യോതിബസു, സിഎച്ച് മുഹമ്മദ് കോയ തുടങ്ങി ചരിത്ര പുരുഷന്മാരും ഈ ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.
പകുതി ഡോക്യുമെന്ററിയും പകുതി ബയോപ്പിക്കുമായി ഒരുക്കിയ ചിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ഉള്‍വഴികളിലൂടെ സഞ്ചരിക്കുന്നതായിരുന്നു. ചിത്രത്തിലൂടെ ഇംഎംഎസ് നമ്പൂതിരിപ്പാടായി പരമേശ്വരന്‍ കാഴ്ചക്കാരുടെ മനസിലേക്കാണ് കയറിക്കൂടിയത്. പ്രകാശ് കാരാട്ട്, വിഎസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കള്‍ ചിത്രത്തില്‍ എകെജിയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പി ശ്രീകുമാര്‍ എകെജിയായി എത്തിയ സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിച്ചത്, പിന്നീട് മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ മഹേഷ് നാരായണന്‍ ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്.
92-ാം വയസിലാണ് എംപി പരമേശ്വരന്‍ വിടവാങ്ങുന്നത്. രണ്ട് ദിവസം മുമ്പായിരുന്നു അദ്ദേഹത്തിന്റെ 92-ാം പിറന്നാള്‍. 1935 ല്‍ തൃശ്ശൂര്‍ ജില്ലയിലെ കിരാലൂരിലായിരുന്നു ജനനം. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലും മോസ്‌കോ പവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമായിട്ടായിരുന്നു പഠനം. 1957 മുതല്‍ 75 വരെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച എംപി പരമേശ്വരന്‍ അറിയപ്പെടുന്ന ഇടതു ചിന്തകനുമായിരുന്നു. നാലാംലോക സിദ്ധാന്തവുമായി ബന്ധപ്പെട്ട്, കേരളത്തിലെ സിപിഎമ്മിനെ ഇളക്കിമറിച്ച വിവാദകാലത്ത് സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates