തനിക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ കുഞ്ഞ് ആരാധികയെ അവഗണിച്ചെന്ന ആരോപണത്തിൽ മറുപടിയുമായി നവ്യ നായർ. യഥാർഥത്തിൽ സംഭവിച്ച കാര്യം എന്താണെന്ന് അറിയാമായിരുന്നിട്ടും വിഡിയോ പകർത്തിയ യൂട്യൂബ് ചാനൽ അത് മറച്ചു വെച്ച് അവർക്ക് കാഴ്ചക്കാരെ കിട്ടുന്ന തരത്തിലുള്ള കണ്ടന്റ് ഇട്ടതിനെ വിമർശിച്ചു കൊണ്ടായിരുന്നു നവ്യയുടെ പ്രതികരണം.
കള്ളത്തരം ചെയ്തിട്ടല്ല പേരും പ്രശസ്തിയും നേടേണ്ടത്. അവരുടെ ദുഷിപ്പിനെ നേരെയാക്കാൻ കഴിയില്ലെന്നും നവ്യ നായർ പറഞ്ഞു. വിവാദ വിഡിയോയിലെ കുഞ്ഞ് ആരാധികയ്ക്കും അമ്മയ്ക്കും ഒപ്പമായിരുന്നു നവ്യയുടെ പ്രതികരണം. നവ്യയുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചിട്ടില്ലെന്നും അന്ന് ഫോട്ടോ എടുത്തിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കി.
പെൺകുട്ടിയുടെ അമ്മയുടെ വാക്കുകൾ: ‘‘മാഡത്തിന്റെ ഭാഗത്തു നിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ല. ഫോട്ടോ എടുക്കാൻ മോൾ ചെന്നപ്പോൾ ഒരുമിച്ചു ഫോട്ടോ എടുക്കാം അതായത് ഗ്രൂപ്പ് ആയി ഫോട്ടോ എടുക്കാം എന്നു മാത്രമാണ് പറഞ്ഞത്. മോൾ ഫോട്ടോ എടുക്കുകയും ചെയ്തു. ആ വിഷയത്തിൽ ഒരു വിവാദം വന്നപ്പോൾ എന്റെ കസിൻ ആണ് വിളിച്ചു പറഞ്ഞത്.
ആ വിഡിയോയ്ക്ക് ഞാനൊരു കമന്റ് ഇടുകയും ചെയ്തിരുന്നു. മാഡത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്ന് പറയുകയും ചെയ്തിരുന്നു.’’ അതേസമയം തെറ്റായ വിവരം പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്സിനെതിരെ സംസാരിക്കണം എന്നു കരുതിയത് അല്ലെന്ന് നവ്യ നായർ പറയുന്നു.
അവർ വിഡിയോ നീക്കം ചെയ്തിട്ടും റിയാക്ഷൻ വിഡിയോകൾ പ്രചരിക്കുന്നതു കൊണ്ടാണ് ഔദ്യോഗിക വിശദീകരണം നൽകുന്നത്. ‘ഓൺലൈൻ ആൾക്കാർ സോറി പറഞ്ഞു.. ആ വിഡിയോ ഡിലീറ്റ് ആക്കുകയും ചെയ്തു, പക്ഷേ റിയാക്ഷൻ വിഡിയോസ് ഇപ്പോഴും നടക്കുകയാണ്,’ നവ്യ പറയുന്നു. ‘‘നവ്യേ.. എന്താണിത്ര ജാഡ കാണിച്ചേ എന്നു ചോദിച്ചാൽ എനിക്കു തീർച്ചയായിട്ടും മനസ്സിലാകും.
കാരണം റിയാലിറ്റി നിങ്ങൾ ഓഡിയൻസും അറിയുന്നില്ല. പക്ഷേ, ഇവർ ഡാൻസ് കളിച്ചു നിൽക്കുമ്പോൾ ഇവരുടെ കാലൊടിഞ്ഞു പോകട്ടെ എന്നൊക്കെ പറയുമ്പോൾ വളരെ വേദന തോന്നും. എപ്പോഴും എല്ലാത്തിനും രണ്ടു വശം കാണും. നിങ്ങൾക്കു തന്നെ എത്ര കാലമായി സോഷ്യൽ മീഡിയ അറിയാം. ‘വീ കവർ മീഡിയ’യെ എനിക്ക് അറിയില്ല.
എന്താണ് സംഭവിച്ചതെന്ന് അവർ കണ്ടുകൊണ്ട് നിൽക്കുകയാണ്. ഇവരുടെ ഉള്ളിലുള്ള ഈ ദുഷിപ്പിനെ എനിക്കു നേരെയാക്കാൻ കഴിയില്ല. അവരെ സംബന്ധിച്ചിടത്തോളം അവർക്ക് വ്യൂസ് മാത്രം മതി. ഒന്നര മില്യൻ ആളുകൾ കണ്ടു. പറയാവുന്നതിന് അപ്പുറം എന്നെ പറഞ്ഞു. കള്ളത്തരം ചെയ്തിട്ടല്ല നമ്മൾ പേരും പ്രശസ്തിയും നേടേണ്ടത്.
നേരായ വഴിയിലൂടെ നല്ല മാർഗത്തിൽ നിങ്ങൾക്കുറപ്പായിട്ടും ഇതിലേയ്ക്കൊക്കെ എത്തിച്ചേരാൻ എല്ലാ ഓൺലൈൻ മീഡിയയ്ക്കും പറ്റും. അതിന് ഇത്രയും കുതന്ത്രങ്ങൾ ഉപയോഗിച്ച് ആളുകളെ നശിപ്പിക്കുന്നത് നല്ലതല്ല എന്നാണ് എല്ലാവരോടും എനിക്ക് എളിയ അഭിപ്രായമുണ്ട്. ഒരിക്കലും ഇങ്ങനെയൊരു വിഡിയോ ചെയ്യണമെന്ന് വിചാരിച്ചതല്ല.
എന്നെ സ്നേഹിക്കുന്നവർക്ക് ഉള്ളൊരു മറുപടിയാണ്. ഞാൻ അങ്ങനെയൊരു വ്യക്തിയല്ല. ഞാൻ സിനിമയിലെത്തിയതും എന്നെ ഒന്ന് ആൾക്കാർ തിരിച്ചറിയണം അല്ലെങ്കിൽ എന്നെ ആളുകൾ ഒന്നു നോക്കണം എന്ന് കൊതിച്ചൊരു ആളാണ് ഞാൻ. അതുകൊണ്ടു തന്നെ എനിക്ക് എത്ര ക്ഷീണം ആണെങ്കിലും കഴിവതും ഞാൻ എല്ലാവർക്കുമൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കാറുണ്ട്.
അറിയാതെ ചിലപ്പോൾ സംഭവിച്ചു പോയേക്കാം. നിങ്ങൾക്കൊക്കെ പറ്റില്ലേ, അതുപോലെയുള്ള തെറ്റുകൾ എനിക്കും പറ്റും. ആ തെറ്റ് നിങ്ങൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താനും എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. പക്ഷേ, ഇത്തരമാളുകളുടെ പോസ്റ്റുകൾ വായിക്കുന്നതിന് മുൻപെ യഥാർഥ്യം പരിശോധിക്കുന്നത് നല്ലതായിരിക്കും എന്നൊരു അഭിപ്രായം മാത്രമെ എനിക്കുള്ളൂ.’’- നവ്യ പറഞ്ഞു.
നവ്യയുടെ നൃത്തപരിപാടിക്കു ശേഷമാണ് വിവാദമായ സംഭവം അരങ്ങേറിയത്. പരിപാടിക്കു ശേഷം ഫോട്ടോ എടുക്കാൻ ഒരു കുട്ടി എത്തുന്നതും അവരോട് എന്തോ പറഞ്ഞ നവ്യ തിരിഞ്ഞു നിന്ന് മറ്റ് ആളുകളോട് സംസാരിക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates