കുഞ്ഞിനെ താലോലിച്ചതിന് നേരിടേണ്ടിവന്ന മോശം അനുഭവം തുറന്നു പറഞ്ഞ് നടി നവ്യ നായർ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം അനുഭവം തുറന്നു പറഞ്ഞത്. തന്റെ കുടുംബത്തിലെ കുട്ടിയെ ഉമ്മവെച്ചതിന് കുട്ടിയുടെ അമ്മയെ ക്ഷുഭിതയാക്കി എന്നാണ് താരം കുറിച്ചത്. പിന്നീട് കുഞ്ഞുങ്ങളോടുള്ള അമിത സ്നേഹപ്രകടനം കുറച്ചു. ഏറെ കാലത്തിനു ശേഷമാണ് ഒരു കുട്ടിയെ കയ്യിലെടുത്ത് കൊഞ്ചിക്കുന്നത് എന്നാണ് താരം പറയുന്നത്. ഒരു കുഞ്ഞിനൊപ്പമുള്ള വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. ഇവൾ തന്നെ താജ്മഹലോളം വശീകരിച്ചു എന്നാണ് നവ്യ നായർ കുറിച്ചത്.
നവ്യയുടെ കുറിപ്പ് വായിക്കാം
‘പഴയ പോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു, പുറത്തു വളർന്നതുകൊണ്ട് അവളുടെ വർത്തമാനം ഇംഗ്ലിഷും മലയാളവും കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു. അവൾക്കെന്നെ ഇഷ്‌ടമായി. ഞങ്ങൾ കുറെ കുശലങ്ങൾ പറഞ്ഞു. പോരുന്നനേരം അവൾക്കൊരു ഉമ്മ കൊടുത്തു. കവിളിലും നെറ്റിയിലും ചുണ്ടിലും. ക്ഷുഭിതയായ അവളുടെ അമ്മ, അന്യരെ ഉമ്മ വയ്ക്കാൻ അനുവദിക്കരുതെന്ന് നിന്നോടു പറഞ്ഞിട്ടില്ലേ? എന്ന് കുട്ടിയോട്.
ഒരു നിമിഷം ഞാൻ സ്‌തബ്‌ധയായിപ്പോയി. അവളുടെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയും വളർന്നവരാണ്, രക്തബന്ധം ഉള്ളവരാണ്. എന്റെ കണ്ണുകൾ നിറഞ്ഞു. ഒന്നും പറയാതെ വിടവാങ്ങി. അതിനു ശേഷം കുഞ്ഞുങ്ങളോടുള്ള അമിത സ്നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി. പക്ഷേ ഇവൾ എന്നെ വശീകരിച്ചു, താജ്മഹലോളം തന്നെ.
പേരറിയാത്ത മാതാപിതാക്കളേ, ഞാൻ അവളെ വാരിപ്പുണരുമ്പോൾ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി. വാവേ നിന്റെ പേര് ചോദിച്ചു, എങ്കിലും ഈ ആന്റി മറന്നു, കാണുകയാണെങ്കിൽ കമന്റ് ബോക്‌സിൽ പേര് ഇടണം, അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ.’
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നാലെ കുഞ്ഞിന്റെ പേര് കിട്ടിയെന്നും അമാൽ ഇനാരാ എന്നാണ് പേരെന്നും നവ്യ വ്യക്തമാക്കി. വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നവ്യയെ പിന്തുണച്ചും വിമർശിച്ചുമാണ് കമന്റുകൾ. നിങ്ങളുടെ വിഷമം മനസിലാകും എന്നാല്‍ കുട്ടികളെ ചുംബിക്കുന്നത് ശരിയല്ല എന്നാണ് ഒരാള്‍ കുറിച്ചത്. നമ്മളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ശെരിയാണ്..സങ്കടം വരും..പക്ഷേ കുട്ടിയുടെ സുരക്ഷക്ക് വേണ്ടിയല്ലേ അതിന്റെ മാതാപിതാക്കള്‍ ഇങ്ങനെ പഠിപ്പിക്കുന്നത്..നമ്മുടെ കാലം അല്ല..എല്ലാം മാറി- എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates