പൊന്നമ്പലം (Ponnambalam) ഫെയ്സ്ബുക്ക്
Entertainment

'ജീവിതം നരകമായി, ഒരിടത്ത് തന്നെ 750 കുത്തിവയ്പ്പുകൾ; ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരരുതെന്നാണ് ആ​ഗ്രഹം'

കഴിഞ്ഞ നാല് വർഷമായി ഒരിടത്ത് തന്നെ 750 തവണയാണ് കുത്തിയിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല, നടൻ പൊന്നമ്പലത്തെ. ഒട്ടേറെ സിനിമകളിൽ വില്ലൻ വേഷങ്ങളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട് പൊന്നമ്പലം. രജനികാന്ത്, കമൽ ഹാസൻ, ചിരഞ്ജീവി, നന്ദമൂരി ബാലകൃഷ്ണ, നാഗാർജുന തുടങ്ങിയ നായകന്മാരുടെ വില്ലനായും പൊന്നമ്പലം തിളങ്ങി.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷമായി വൃക്ക​രോ​ഗ ബാധിതനാണ് നടൻ. നാല്- അഞ്ച് വർഷമായി തുടർച്ചയായി ഡയാലിസിസ് ചെയ്യുന്നതിനെ കുറിച്ച് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് നടൻ.

കോടികളാണ് ഇതുവരെ തന്റെ ചികിത്സയ്ക്ക് ചെലവായതെന്ന് പൊന്നമ്പലം പറയുന്നു. സിനിമാ ലോകത്തു നിന്നും സൂപ്പർതാരങ്ങൾ ഉൾപ്പെടെയുളളവർ സാമ്പത്തിക സഹായം നൽകിയിരുന്നു. എന്നാൽ മറ്റു ചിലർ താൻ എങ്ങനെ ജീവിക്കുന്നെന്ന് പോലും തിരക്കിയിട്ടില്ല, നടൻ വെളിപ്പെടുത്തി.

"ഒരു വർഷത്തെ ആയുസു കൂടിയേ എനിക്ക് ഉണ്ടാവൂ എന്നാണ് ഡോക്ടർമാർ പറഞ്ഞത്. കാരണം അസുഖം എല്ലായിടത്തേക്കും ബാധിച്ചിട്ടുണ്ട്. ഒരു മനുഷ്യന് ലോകത്ത് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ ഡയാലിസിസ് ആണ്. അത് അനുഭവിച്ച് കൊണ്ടിരിക്കുന്നത് കൊണ്ട് പറയുകയാണ്.

ശത്രുക്കൾക്ക് പോലും ഈ ഒരവസ്ഥ വരരുതെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്, പ്രാർഥിക്കുന്നത്. എനിക്ക് ഒന്നിടവിട്ട് കുത്തിവയ്പ്പ് നടത്തണം. കഴിഞ്ഞ നാല് വർഷമായി ഒരിടത്ത് തന്നെ 750 തവണയാണ് കുത്തിയിട്ടുള്ളത്."- പൊന്നമ്പലം പറഞ്ഞു.

"ഇത് നരകം പോലെയാണ്. അമിതമായ മദ്യപാനമാണ് എന്റെ ഈ അവസ്ഥയ്ക്ക് കാരണം. ഡോക്ടർമാർ എന്നോട് ഇത് പറയുന്നതുവരെ എനിക്ക് ഇത് അറിയില്ലായിരുന്നു. വാസ്തവത്തിൽ, ഞാൻ വർഷങ്ങൾക്ക് മുൻപേ മദ്യപാനം നിർത്തി. പക്ഷേ ശരീരത്തിന് കേടുപാടുകൾ ഇതിനോടകം തന്നെ സംഭവിച്ചു കഴിഞ്ഞു. മദ്യം എപ്പോഴും ദോഷകരമാണ്. ഒരുപാട് പേർ ലഹരിക്കു വേണ്ടിയും വിനോദത്തിനായും മദ്യപിക്കുന്നുണ്ട്.

ഇടയ്ക്ക് മദ്യം ഉപയോ​ഗിച്ചാൽ കുഴപ്പമില്ല. പക്ഷേ, നിങ്ങൾ അതിന് അഡിക്ടായി മാറിയാൽ, ജീവിതത്തിൽ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ആ വേദന അനുഭവിച്ച ഒരാളെന്ന നിലയിലാണ് ഞാൻ ഇത് പറയുന്നത്. ദയവായി ചെറുപ്പക്കാർ മദ്യം ഉപയോ​ഗിക്കരുത്.

ഇത്രയധികം ആളുകൾ എന്നെ സഹായിച്ചതു കൊണ്ടാണ് എനിക്ക് അതിജീവിക്കാൻ കഴിഞ്ഞത്. ഒരു സാധാരണക്കാരന് ഇത്തരമൊരു രോഗം ബാധിച്ചാൽ, ആ കുടുംബത്തിന്റെ സ്ഥിതി കൂടുതൽ മോശമാകും".- പൊന്നമ്പലം വ്യക്തമാക്കി.

"എനിക്ക് ആദ്യം സാമ്പത്തിക സഹായം നൽകിയത് ശരത് കുമാറാണ്. മറ്റ് അഭിനേതാക്കളോടും ഇക്കാര്യം പറഞ്ഞ് അദ്ദേഹം പണം വാങ്ങി നൽകിയിരുന്നു. ധനുഷ് എന്നെ സഹായിച്ചിട്ടുണ്ട്. എത്ര രൂപയാണ് അവരെല്ലാം തന്നതെന്ന് ഞാൻ പറയില്ല. എല്ലാം അധികമായാണ് തന്നത്.

അടുത്തിടെ ഇൻഫക്ഷനായ സമയത്ത് എനിക്ക് 35 ലക്ഷത്തിന്റെ ചികിത്സ വേണ്ടി വന്നു. ഇത്രയും നാളത്തെ ചികിത്സാ ചെലവ് കോടിക്കണക്കിന് വരും. ചിരഞ്ജീവി എനിക്ക് 1.15 കോടി രൂപ തന്നിരുന്നു. ചിലർ ഞാൻ എങ്ങനെ ജീവിക്കുന്നെന്ന് പോലും തിരക്കിയിട്ടില്ല”, പൊന്നമ്പലം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Actor Ponnambalam talks about his kidney illness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

SCROLL FOR NEXT