അച്ഛന് സുകുമാരന് മലയാള സിനിമാ വ്യവസായത്തെക്കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാടുകളെക്കുറിച്ച് പൃഥ്വിരാജ്. സംസ്ഥാന ബജറ്റില്‍ സിനിമയെ വ്യവസായി പരിഗണിച്ചതിനെക്കുറിച്ച് സംസാരിക്കവെയാണ് പൃഥ്വിരാജ് അച്ഛനെക്കുറിച്ച് സംസാരിച്ചത്. പുതിയ ചിത്രം ഐ, നോബഡിയുടെ പ്രൊമോഷന് വേണ്ടി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജ് സുകുമാരനെക്കുറിച്ച് സംസാരിച്ചത്.
''അടിസ്ഥാനപരമായി അച്ഛനൊരു അക്കാഡമീഷ്യനായിരുന്നല്ലോ. ഇംഗ്ലീഷ് അധ്യാപകനായിരുന്നു. അക്കാദമിക് ആയിട്ടാണ് അദ്ദേഹം എല്ലാത്തിനേയും സമീപിച്ചിരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അന്ന് കരുണാകരന്‍ സാര്‍ അദ്ദേഹത്തെ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ആക്കിയപ്പോഴും അദ്ദേഹം അതിനെ അക്കാദമിക് ആയിട്ടാണ് സമീപിച്ചത്. ആദ്യം ചെയ്തത് ഓഫീസ് കലാഭവനില്‍ നിന്നും മാറ്റി ചിത്രാഞ്ജലിയിലേക്ക് മാറ്റുകയായിരുന്നു.'' പൃഥ്വിരാജ് പറയുന്നു.
''അച്ഛന്റെ കാഴ്ചപ്പാടില്‍ അതാണ് നമ്മുടെ പ്രൈം സെന്റര്‍. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഇന്നത്തെ ഏറ്റവും വലിയ സ്വത്ത്, തിയേറ്ററുകള്‍ മാറ്റി നിര്‍ത്തിയാല്‍, ഈ സ്റ്റുഡിയോയാണ്. അതിനാല്‍ അവിടെ നിന്ന് വേണം പ്രവര്‍ത്തിക്കാന്‍ എന്ന് പറഞ്ഞ് ഓഫീസ് അങ്ങോട്ടേക്ക് മാറ്റി. അച്ഛന് വലിയ സ്വപനങ്ങളുണ്ടായിരുന്നു ചിത്രാഞ്ജലിയെക്കുറിച്ചും സിഡിറ്റിനെക്കുറിച്ചുമൊക്കെ. അതില്‍ ഒരുപാടൊന്നും നടപ്പിലാക്കാന്‍ പറ്റിയിട്ടൊന്നുമില്ലെങ്കിലും''.
''അന്ന് അതൊക്കെ മനസിലാക്കാന്‍ മാത്രമുള്ള, പ്രായം എനിക്കില്ല. ഞാന്‍ കൊച്ചുകുട്ടിയാണ്. പിന്നീട് ഞാനവിടെ ഷൂട്ട് ചെയ്തപ്പോള്‍ മധു അങ്കിള്‍ ആയിരുന്നു ചെയര്‍മാന്‍. അദ്ദേഹം ഐ, നോബഡിയുടെ ലൊക്കേഷനില്‍ വന്നിരുന്നു. അന്ന് സുകുവേട്ടന്‍ പറഞ്ഞിരുന്നു ഇവിടെ ഇതുപോലെ വലിയൊരു സ്റ്റുഡിയോ കോംപ്ലക്‌സ് വരണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനൊരു ദീര്‍ഘവീക്ഷണം അച്ഛനുണ്ടായിരുന്നു.'' എന്നും പൃഥ്വിരാജ് പറയുന്നു.
എന്റെ ഓര്‍മയില്‍ സിനിമാ വ്യവസായത്തെ ഇത്രത്തോളം പരിഗണിച്ചൊരു ബജറ്റില്ല. തീര്‍ച്ചയായും അത് വലിയ സന്തോഷമുള്ള കാര്യമാണ്. സിനിമയില്‍ നിലനില്‍ക്കുന്ന ലാലേട്ടനേയും മമ്മൂക്കയേയും എന്നേയും പോലുള്ളവരല്ലേ അതിന് നന്ദി പറയേണ്ടതെന്നും പൃഥ്വിരാജ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates