'ഖലീഫ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടൻ പൃഥ്വിരാജ്. മലയാളത്തെ സംബന്ധിച്ച് എപ്പോഴും സംഭവിക്കുന്ന സിനിമയല്ല 'ഖലീഫ'യെന്നും പൃഥ്വിരാജ് പറഞ്ഞു. 'ഖലീഫ'യുടെ സക്സസ് സെലിബ്രേഷനിൽ പങ്കെടുക്കവേയാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. അതോടൊപ്പം 'ഖലീഫ'യുടെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.
"ഖലീഫ'യ്ക്ക് ഇത്രയും വലിയ വരവേൽപ്പ് നൽകിയ എല്ലാ പ്രേക്ഷകർക്കും നന്ദി. മലയാളത്തെ സംബന്ധിച്ച് അങ്ങനെ എപ്പോഴും സംഭവിക്കുന്ന സിനിമയല്ല 'ഖലീഫ'. പല കാരണങ്ങൾക്കൊണ്ടും ഈ ജോണറിൽപ്പെട്ട സിനിമകൾ മലയാളത്തിൽ വിരളമാണ്. അത്തരം സിനിമകളുടെ വലിയ ആരാധകനാണ് ഞാൻ.
ഇത് വലിയ ആശയങ്ങളുള്ള, നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത, നിങ്ങളെ ഞെട്ടിക്കുന്ന സിനിമയല്ല. മെയിൻ സ്ട്രീം കൊമേഴ്സ്യൽ സിനിമ കുടുംബ സമേതം കണ്ട് ആസ്വദിക്കുന്നവർക്ക്, അത്തരം അനുഭവം സമ്മാനിക്കാൻ ശ്രമിക്കുന്ന സിനിമയാണ്. സിനിമയുടെ ആദ്യ കഥ ജിനു പറയുന്ന ദിവസം മുതൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രവും അയാളുടെ ലെഗസിയുമാണ് ചിത്രത്തിന്റെ അടിത്തറ എന്ന് പറഞ്ഞിരുന്നു.
2022-ൽ തിരക്കഥ എഴുതിയപ്പോൾ അത് കുറച്ചുകൂടെ വിപുലമായി. അങ്ങനെയാണ് ലാലേട്ടൻ ചെയ്താൽ കഥാപാത്രത്തിന് മികച്ച രൂപമുണ്ടാവുമെന്ന് കരുതുന്നതും അതിനുവേണ്ടി അദ്ദേഹത്തെ സമീപിച്ചതും. അദ്ദേഹം യെസ് പറഞ്ഞു എന്നത് തന്നെ ഞങ്ങൾക്ക് ഈ സിനിമയിൽ ലഭിച്ച വലിയ ആത്മവിശ്വാസമായിരുന്നു. ഈ ചിത്രത്തിന്റെ ഭാഗമായതിന് നന്ദി.
മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ വലിയ ലോകത്തിന്റെ അടർത്തി മാറ്റപ്പെട്ട ഒരേടാണ് ഖലീഫ പാർട്ട് വൺ. ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി അത്തരം ഒരു സിനിമ വൈശാഖും ജിനുവും പ്ലാൻ ചെയ്യുന്നതിൽ ഒരു ആരാധകൻ എന്ന നിലയിൽ ഞാൻ സന്തോഷവാനാണ്.
ഞാനുൾപ്പെടെയുള്ള ആരാധകരെ ആവേശത്തിലാക്കി ലാലേട്ടൻ അദ്ദേഹത്തിന്റെ ലൈൻ അപ്പ് പുറത്തുവിട്ടു. അതിൽ പ്രഗത്ഭരായ സംവിധായകരും ആവേശമുണർത്തുന്ന ചിത്രങ്ങളുമാണ് ഉള്ളത്. ആ സിനിമകളുടെ ജോണർ എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ, മെയിൻസ്ട്രീം, മാസ്, കൊമേഷ്യൽ, ആക്ഷൻ സിനിമ എന്ന ജോണറിൽ അദ്ദേഹത്തെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്.
ആ ആഗ്രഹം, മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ സിനിമയിൽ പൂർത്തീകരിക്കപ്പെടട്ടേ എന്ന് ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നു. അതൊരു സ്വപ്‌ന തുല്യമായ സിനിമയായി ചെയ്യാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാണെങ്കിലും അത് സംഭവിക്കുമ്പോൾ ആദ്യദിവസം ആദ്യഷോ കാണാൻ, പ്രേക്ഷകർക്കിടയിൽ ഞാൻ ഉണ്ടാവും. സിനിമയിലും ഞാൻ ഉണ്ടാവും".- പൃഥ്വിരാജ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates