റാം ചരൺ നായകനായെത്തിയ 'പെദ്ദി'യുടെ റിലീസിന് പിന്നാലെ ഇന്ത്യൻ സിനിമയിൽ സ്ത്രീകളെ ഒരു വസ്തുവായി മാത്രം പരിഗണിക്കുന്നതിനെക്കുറിച്ച് വൻ തോതിൽ ചർച്ചകൾ നടന്നിരുന്നു. പെദ്ദിയിലെ നായികയായ ജാൻവി കപൂറിന്റെ കഥാപാത്രത്തെ അങ്ങേയറ്റം സ്ത്രീ വിരുദ്ധമായും മോശമായുമാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നായിരുന്നു ഉയർന്നുവന്ന പ്രധാന വിമർശനം.
സംഭവം വിവാദമായതോടെ സംവിധായകൻ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും വിവാദ രംഗങ്ങൾ മാറ്റുമെന്ന് പറയുകയും ചെയ്തു. ഇതേ വിഷയത്തിൽ നടൻ പൃഥ്വിരാജ് മുൻപ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 2012ൽ പുറത്തിറങ്ങിയ 'അയ്യ' എന്ന ചിത്രത്തിൽ സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ പുരുഷനെ കാണിച്ച രീതി വളരെ രസകരമായിരുന്നുവെന്ന് അദ്ദേഹം നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
"ഇന്ത്യൻ സിനിമയിൽ സ്ത്രീകൾ കാഴ്ചവസ്തുക്കളാകുന്നത് പതിവാണ്. അതിനൊരു മാറ്റമെന്നോണം, സ്ത്രീക്ക് പുരുഷനെ ആഗ്രഹിക്കാനും ആ രീതിയിൽ കാണാനും കഴിയുമെന്ന് തെളിയിക്കുകയാണ് ഞങ്ങൾ ചെയ്തത്".-പൃഥ്വിരാജ് പറഞ്ഞു. കഥകൾ എപ്പോഴും പുരുഷൻമാരുടെ കാഴ്ചപ്പാടിലൂടെ മാത്രം പറയരുതെന്നും നടൻ കൂട്ടിച്ചേർത്തു.
മുൻപ് താൻ സ്ത്രീ വിരുദ്ധമായ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും നടൻ തുറന്നു സമ്മതിച്ചു. എന്നിരുന്നാലും, കാലത്തിനനുസരിച്ച് തന്റെ കാഴ്ചപ്പാട് മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "സ്ത്രീ വിരുദ്ധമെന്ന് വിളിക്കാവുന്ന സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്, പക്ഷേ ഇനി അത്തരം വേഷങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഒരു നായകൻ ഒരു സ്ത്രീയോട് മോശമായി പെരുമാറുകയും, അവൾ ഇപ്പോഴും അവനെ പ്രണയിക്കുകയും ചെയ്യുന്ന കഥകളുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല". -പൃഥ്വിരാജ് പറഞ്ഞു. അതേസമയം തന്റെ സംവിധാന സംരംഭമായ ലൂസിഫറിൽ ഐറ്റം ഡാൻസ് ഉൾപ്പെടുത്തിയതിന് പൃഥ്വിരാജിനെതിരെ വിമർശനമുയർന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates