രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷത്തിലെത്തി കഴിഞ്ഞ വർഷം റിലീസിനെത്തിയ ചിത്രമാണ് ദ് ഗേൾഫ്രണ്ട്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ചിത്രത്തിലെ പ്രകടനത്തിന് രശ്‌മികയ്ക്ക് മികച്ച നടിക്കുള്ള തെലങ്കാന സംസ്ഥാന അവാർഡും ലഭിച്ചിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിനിടെ നടന്ന ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് രാഹുൽ രവീന്ദ്രൻ. വളരെ ഇന്റെൻസ് ആയ ഒരു ഷോട്ട് എടുത്തതിന് ശേഷം രശ്‌മികയ്ക്ക് കരച്ചിൽ അടക്കാനായില്ലെന്നും 20 മിനിറ്റോളം നടി കരഞ്ഞു കൊണ്ടേയിരുന്നു എന്നും രാഹുൽ പറഞ്ഞു.
"താന്‍ ഹോസ്റ്റല്‍ റൂമിലേക്ക് വരുമ്പോള്‍, ഹോസ്റ്റലിന്റെ വാതിലില്‍ തന്നെ കുറിച്ചുള്ള അശ്ലീല പരമാര്‍ശങ്ങള്‍ എഴുതി വെച്ചത് നായിക കാണുന്നതാണ് ഷോട്ട്. ഷോട്ട് എടുക്കുന്നതിന് മുന്‍പേ രശ്മികയോട്, ആ ഡോര്‍ നീ ഇപ്പോള്‍ കാണേണ്ട, ടേക്കില്‍ കണ്ടാല്‍ മതി എന്ന് പറഞ്ഞിരുന്നു.
അതിന് മുന്‍പ്, ഇതുവരെ സോഷ്യല്‍ മീഡിയയില്‍ നിനക്കെതിരെ വന്ന സൈബര്‍ അറ്റാക്കുകളെ കുറിച്ചൊക്കെ ആലോചിച്ചോളൂ. നിന്നെ വേദനിപ്പിക്കണം എന്നെനിക്ക് ആഗ്രഹമില്ല, പക്ഷേ അത് ചിന്തിച്ചാല്‍ ഷോട്ട് കൂടുതല്‍ പെര്‍ഫക്ട് ആകും.
എന്തിന് എന്നെ കുറിച്ച് ഇങ്ങനെ പറയുന്നു, അതിനും മാത്രം ഞാനെന്തു ചെയ്തു എന്ന് ചിന്തിച്ചു പോയ ചില സംഭവങ്ങള്‍ ജീവിതത്തിലില്ലേ, അതാലോചിച്ചു കൊണ്ട് വന്നാല്‍ മതി എന്ന് പറഞ്ഞാണ് ഷോട്ടിലേക്ക് കടന്നത്. കാമറ റോള്‍ ചെയ്തു, ആക്ഷന്‍ പറഞ്ഞു, രശ്മിക വാതിലിന് മുന്നിലെത്തി. ആ സീനില്‍ രശ്മിക അഭിനയിച്ചിട്ടില്ല, അത് റിയല്‍ ആയിരുന്നു.
ആ കാഴ്ച കണ്ട് വാതിൽ തുറന്ന് രശ്മിക അകത്തേക്ക് പോകുന്നതോടെ ഷോട്ട് കഴിഞ്ഞു. ഞാനഗ്രഹിച്ചതിന് മേലെ ആ ഷോട്ട് വന്നുവെങ്കിലും എനിക്ക് സന്തോഷിക്കാന്‍ തോന്നിയില്ല, കാമറാമാനോട് ടേക്ക് ഓകെ പറയുന്നതിന് മുന്‍പേ എനിക്കൊരു പന്തികേട് തോന്നി, വാതിൽ തുറന്ന് അകത്തേക്ക് ചെന്നു നോക്കി.
രശ്മിക മുറിയില്‍ നിലവിളിച്ചു കരയുകയായിരുന്നു. ഏകദേശം 20 മിനിറ്റോളം, ആ കരച്ചില്‍ നിന്നു. എന്താണ് അവരുടെ മനസ്സിലൂടെ പോയത് എന്നറിയില്ല, അത്രയേറെ അവരെ വേദനിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട് എന്നെനിക്ക് ബോധ്യമായി". രാഹുൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates