Mammootty in Kandukondain Kandukondain വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ഐശ്വര്യയുടെ നായകനാകാന്‍ അന്ന് പല ഹീറോകളും തയ്യാറായില്ല, പക്ഷെ മമ്മൂട്ടി അതൊന്നും ഗൗനിച്ചില്ല'; ക്ലാസിക് ചിത്രത്തെപ്പറ്റി സംവിധായകന്‍

ആ ഐക്കോണിക് രംഗം ഇങ്ങനെയായിരുന്നില്ല ആദ്യം

സമകാലിക മലയാളം ഡെസ്ക്

സിനിമസ്‌നേഹികളുടെ മനസില്‍ എന്നന്നേക്കുമായി ഇടം കണ്ടെത്തിയ സിനിമയാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. മമ്മൂട്ടി, ഐശ്വര്യ റായ്, അജിത് കുമാര്‍, തബു തുടങ്ങിയ താരനിര അണിനിരന്ന ചിത്രം. എആര്‍ റഹ്മാന്റെ സംഗീതം. രജീവ് മേനോന്റെ സംവിധാനം. ചിത്രത്തിലെ പാട്ടുകളും രംഗങ്ങളും ഓരോ ഫ്രെയ്മും ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നു.

മമ്മൂട്ടിയും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമാ സ്‌ക്രീനിലെ പ്രണയജോഡികളുടെ നടപ്പുരീതികളെ പൊളിച്ചെഴുതുന്നതായിരുന്നു മമ്മൂട്ടിയുടേയും ഐശ്വര്യയുടേയും കഥാപാത്രങ്ങള്‍. ചിത്രത്തിലെ ഇരുവരുടേയും പ്രണയ രംഗം ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ മമ്മൂട്ടിയിലേക്ക് എത്തുന്നത് പല നായകന്മാരും നിരസിച്ച ശേഷമായിരുന്നു. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് സംവിധായകന്‍ രാജീവ് മേനോന്‍ സംസാരിക്കുന്നുണ്ട്. ഒരു കാലില്ലാത്ത നായകനാകാന്‍ പലരും തയ്യാറായില്ലെന്നാണ് രാജീവ് മേനോന്‍ പറയുന്നത്.

''മദ്യപനും, കാല് നഷ്ടപ്പെടുകയും ചെയ്തയാളാണ് മമ്മൂട്ടിയുടെ കഥാപാത്രം. പക്ഷെ ആ കഥാപാത്രത്തിനൊരു സൗന്ദര്യമുണ്ട്. മിക്ക നായകന്മാരും ആ കഥാപാത്രം ചെയ്യാന്‍ തയ്യാറായില്ല. കാലില്ലാത്തയാളായി അഭിനയിക്കാന്‍ അവര്‍ ഒരുക്കമായില്ല. പക്ഷെ മമ്മൂട്ടി അതൊന്നും ഗൗനിച്ചതേയില്ല. വലതുകാലല്ലേ ഇല്ലാത്തത്, അതിനാല്‍ വലതുകാല്‍ വളച്ച് നടക്കാമെന്ന് പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം ഇടതുകാലിലേക്ക് അത് മാറ്റും, അസിസ്റ്റന്റ് ഡയറക്ടര്‍ കണ്ടുപിടിക്കുന്നുണ്ടോ എന്നറിയാന്‍. ഞാന്‍ ഇടതു കാലില്‍ ഞൊണ്ടണമോ വലതുകാലില്‍ ഞൊണ്ടണമോ എന്ന് ചോദിച്ച് അവരെ കുഴപ്പത്തിലാക്കും'' രാജീവ് മേനോന്‍ പറയുന്നു.

ചിത്രത്തില്‍ ഐശ്വര്യയുടെ കഥാപാത്രം മമ്മൂട്ടിയുടെ കഥാപാത്രത്തോട് പ്രണയം തുറന്ന് പറയുന്ന രംഗം ഇന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതാണ്. എന്നാല്‍ ആ രംഗം താന്‍ ആദ്യം ചിത്രീകരിച്ചത് മറ്റൊരു രീതിയിലായിരുന്നുവെന്നാണ് രാജീവ് മോന്‍ പറയുന്നത്. പിന്നീട് അത് മാറ്റി വീണ്ടും ഷൂട്ട് ചെയ്ത രംഗമാണ് സിനിമയില്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറയുന്നുണ്ട്.

''ആ സീനെടുക്കുമ്പോള്‍ ആദ്യം അവര്‍ കെട്ടിപ്പിടിക്കുമ്പോള്‍ തന്നെ അദ്ദേഹവും കെട്ടിപ്പിടിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ പിന്നീട് എനിക്ക് മാറ്റണമെന്ന് തോന്നി. അത്ര പെട്ടെന്ന് കെട്ടിപിടിക്കാന്‍ പാടില്ല. ഇത്രയും നാള്‍ നോ പറഞ്ഞയാള്‍ പെണ്‍കുട്ടി കെട്ടിപ്പിടിച്ചതും കെട്ടിപ്പിടിക്കാന്‍ പാടില്ല. അതിനാല്‍ ആ സീന്‍ വീണ്ടും ഷൂട്ട് ചെയ്തു.'' രാജീവ് മേനോന്‍ പറയുന്നു.

''അതിന് ശേഷമാണ് അദ്ദേഹം താന്‍ ഇത്രയും കാലം സഹിച്ചതും അനുഭവിച്ചതുമെല്ലാം ഈ പച്ചക്കണ്‍ ദേവതയ്ക്ക് വേണ്ടിയാണെന്ന് പറയുന്നത്. അപ്പോഴാണ് കണ്ടുകൊണ്ടെയ്ന്‍ കണ്ടുകൊണ്ടെയ്ന്‍ സിഗ്നേച്ചര്‍ മ്യൂസിക് വരുന്നത്. തന്റെ കാമുകനെ ആലോചിച്ചു കൊണ്ട് ആദ്യം അവള്‍ പാടുമ്പോഴുള്ളതാണ്. പിന്നീട് ആ മ്യൂസിക് ഉപയോഗിക്കുന്നത് ഈ രംഗത്തില്‍ മാത്രമാണ്.'' എന്നും അദ്ദേഹം പറയുന്നുണ്ട്.

Director Rajiv Menon says many heros said no to play the role of Mammootty in Kandukondain Kandukondain opposite Aishwarya Rai. But the actor not bothered by anything.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT