പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയുടെ പ്രചാരണവേദി സിനിമ- മിമിക്രി താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. തന്റെ കുടുംബത്തെ ആദ്യമായി രാഷ്ട്രീയ വേദിയിൽ പരിചയപ്പെടുത്തി പിഷാരടി. ഭാര്യ സൗമ്യയ്ക്ക് സംസാരിക്കാൻ മൈക്ക് നൽകിയാൽ അത് ട്രോളന്മാർക്ക് തീറ്റയാകുമെന്ന് തമാശയായി പറഞ്ഞത് വലിയ കയ്യടികളോടെയാണ് വോട്ടർമാർ സ്വീകരിച്ചത്.
"എന്റെ ഭാര്യ ഇവിടെ ഇരിപ്പുണ്ട്. ഇവൾ ആദ്യമായിട്ടാണ് ഇതുപോലൊരു സ്റ്റേജിലെത്തുന്നത്. ഷോകളിലൊക്കെ വന്നിട്ടുണ്ട് എന്നതല്ലാതെ സ്റ്റേജിൽ ഇതുവരെ കയറിയിട്ടില്ല. ഞാൻ മൈക്ക് കൊടുക്കുന്നില്ല, കാരണം ഇവിടെയുള്ള ട്രോളൻമാർക്ക് ചിലപ്പോൾ ഇവൾ തീറ്റ കൊടുക്കും". - രമേഷ് പിഷാരടി പറഞ്ഞു.
പിഷാരടിക്ക് പിന്തുണയുമായി എത്തിയ നാദിർഷ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ധർമജൻ ബോൾഗാട്ടി തുടങ്ങിയ പ്രിയ സുഹൃത്തുക്കൾ, പിഷാരടിയുടെ ഇരുപത് വർഷത്തെ വിശ്വസ്തതയും അറിവും സംഘടനാപാടവവും എടുത്തുപറഞ്ഞു. ഓജസ്സും തേജസ്സുമുള്ള പിഷാരടിയെ പാലക്കാടിന് വിട്ടുനൽകുകയാണെന്ന താരങ്ങളുടെ വോട്ടഭ്യർത്ഥനയും കുടുംബാംഗങ്ങളുടെ സാന്നിധ്യവും പ്രചാരണത്തിന് പുതിയൊരു ആവേശം പകർന്നു.
‘‘ഞങ്ങൾ ഇവിടെ നിൽക്കുന്ന കലാകാരന്മാർ പല രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നവരാകാം. പക്ഷേ, 20 വർഷത്തെ ഒരു സുഹൃദ്‌ബന്ധത്തിന്റെ പേരിലാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്. നിങ്ങൾക്ക് പിഷാരടിയെ ഈ ഇലക്ഷൻ കാലം തൊട്ടേ അറിയാവൂ എങ്കിൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അവനെ കൂടെക്കൂട്ടിയവരാണ് ഞങ്ങൾ.
ധൈര്യമായി ഇവനെ വിശ്വസിക്കാം. സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടി ആരെയും ചതിക്കാത്ത വ്യക്തിയാണ് രമേഷ് പിഷാരടി. ഈ നാടിന് അവൻ ഒരു വലിയ മുതൽക്കൂട്ടായിരിക്കും.’’ - നാദിർഷ പറഞ്ഞു. ‘‘പിഷാരടിയുടെ ജന്മനാടാണിത് എന്നതിനേക്കാൾ അവൻ ഇവിടെ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലാണ് കാര്യം.
കലാകാരന്മാരുടെ സംഘടനയിലായാലും മറ്റാരുടെയെങ്കിലും കഷ്ടപ്പാടിലായാലും ഓടിയെത്തുന്നവനാണ് അവൻ. അത്യാവശ്യം വിദ്യാഭ്യാസവും ദീർഘവീക്ഷണവുമുള്ള പിഷാരടിയെ 'മണിച്ചിത്രത്താഴി'ലെ മോഹൻലാൽ പറയുന്നതുപോലെ 'ഓജസ്സും തേജസ്സുമുള്ളവനായി' നിങ്ങൾക്ക് വിട്ടുതരുന്നു, എടുത്തോളൂ!’’ ധർമജൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates