2025 ലെ തെലങ്കാന ഗദ്ദർ ഫിലിം പുരസ്കാരത്തിൽ മികച്ച നടിയായി രശ്മിക മന്ദാനയെ തിരഞ്ഞെടുത്തു. ദ് ഗേൾഫ്രണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രശ്മികയെ തേടി പുരസ്കാരമെത്തിയത്. അവാർഡ് ചടങ്ങിൽ പുരസ്കാരം സ്വീകരിച്ചു കൊണ്ട് രശ്മിക പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
"ഞാൻ ഇവിടെ വന്നപ്പോൾ, നിങ്ങൾ എന്നെ ഒരു മകളെപ്പോലെയാണ് പരിപാലിച്ചത്. ഇപ്പോൾ, ഞാൻ നിങ്ങളുടെ മുന്നിൽ ഔദ്യോഗികമായി ഒരു മരുമകളായി നിൽക്കുന്നു. നേരത്തെ, സിനിമകളിലെ എന്റെ പ്രകടനത്തിന് ഞാൻ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന്, എന്റെ അഭിനയത്തിന് ഒരു സംസ്ഥാന അവാർഡ് ലഭിച്ചു. ഞാൻ വളരെ ദൂരം പിന്നിട്ടിരിക്കുന്നു".- രശ്മിക പറഞ്ഞു.
കരിയറിലുടനീളം ക്രൂരമായ വിമർശനങ്ങളും ട്രോളുകളും രശ്മികയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കഥാപാത്രങ്ങളുടെ പേരിലും അഭിനയത്തിന്റെ പേരിലും, നടിയുടെ സ്വകാര്യ ജീവിതം പോലും ആളുകൾ ട്രോളുകൾക്ക് വിഷയമാക്കി. അതെല്ലാം മറികടന്നാണ് അവർ മുൻനിരതാരമായത് എന്നാണ് പലരും ഇതിന് പിന്നാലെ എക്സിൽ കുറിക്കുന്നത്.
പുരസ്‌കാരം സ്വീകരിക്കാൻ രശ്മികയുടെ ഭർത്താവ് വിജയ് ദേവരകൊണ്ടയുടെ അമ്മ മാധവി ദേവരകൊണ്ടയ്‌ക്കൊപ്പമാണ് രശ്മിക എത്തിയത്. പുരസ്‌കാരവിവരം അറിഞ്ഞയുടൻ, വിജയ് ദേവരകൊണ്ട തന്റെ ഭാര്യയെ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമിട്ടിരുന്നു. സന്തോഷവും അഭിമാനവും എന്നായിരുന്നു വിജയ് കുറിച്ചത്.
ചി ലാ സൗ, മൻമധുഡു 2 എന്നെ സിനിമകൾക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് ദ് ഗേൾഫ്രണ്ട്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ദീക്ഷിത് ഷെട്ടി, റാവു രമേശ്, രോഹിണി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. കൃഷ്ണൻ വസന്ത് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates