സഞ്ജയ് ദത്ത് പ്രധാന വേഷത്തിലെത്തുന്ന 'ആഖ്‌രി സവാൽ' എന്ന ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിൽ. ആർഎസ്‌എസിന്റെ ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് സെൻസർ ബോർഡ് അനുമതി നൽകാത്തതാണ് കാരണം. പുറത്തിറങ്ങാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ട്രെയ്‌ലർ സെൻസർ കുരുക്കിൽപ്പെട്ടത്.
ട്രെയ്‌ലർ സർട്ടിഫിക്കേഷനായി സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സെൻസർ ബോർഡിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സാധാരണഗതിയിൽ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ലഭിക്കേണ്ട അനുമതി, നാല് ദിവസം പിന്നിട്ടിട്ടും ലഭിച്ചിട്ടില്ലെന്ന് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു.
വിവാദങ്ങൾ ഒഴിവാക്കാനായി രണ്ട് തവണ മാറ്റങ്ങൾ വരുത്തി ട്രെയ്‌ലർ സമർപ്പിച്ചെങ്കിലും ബോർഡിന്റെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ല. ഏപ്രിൽ 20-നാണ് ചിത്രം ആദ്യമായി ബോർഡിന് മുന്നിൽ സമർപ്പിച്ചത്. ഏപ്രിൽ 27-ന് സിനിമയുടെ സ്ക്രീനിങ് നടന്നെങ്കിലും, ട്രെയ്‌ലറിനോ സിനിമയ്ക്കോ ഇതുവരെ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ല.
സിനിമയുടെ ഫസ്റ്റ് ലുക്കും ഔദ്യോഗിക ടീസറും നേരത്തെ പുറത്തിറങ്ങിയിരുന്നെങ്കിലും, പ്രധാന ട്രെയ്‌ലർ വൈകുന്നത് നിർമാതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. സിനിമയിലെ രാഷ്ട്രീയ ഉള്ളടക്കമാണോ ഈ തടസ്സത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്ന കാര്യത്തിൽ ബോർഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഭിജിത് മോഹൻ വാരംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാബറി മസ്ജിദ് ഉൾപ്പെടെയുള്ള രാഷ്ട്രീയമായി അതീവ പ്രാധാന്യമുള്ളതും സെൻസിറ്റീവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നിഖിൽ നന്ദയും സഞ്ജയ് ദത്തും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. മെയ് എട്ടിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates