മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് മോഹന്‍ലാല്‍. ആ പേര് കടന്നു വരാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. കാലമെത്രെ വേഗത്തില്‍ കടന്നു പോകുമ്പോഴും മലയാളിയ്ക്ക് മോഹന്‍ലാലിനോടുള്ള സ്‌നേഹം കൂടിക്കൊണ്ടേയിരിക്കുകയാണ്. ഒപ്പം വന്നവരും പിന്നാലെ വന്നവരും കടന്നു പോകുമ്പോഴും, പുതിയ തലമുറ കളത്തില്‍ നിറഞ്ഞാടുമ്പോഴും മലയാള സിനിമയുടെ നെറുകയില്‍ മോഹന്‍ലാലുണ്ട്.
മോഹന്‍ലാലിനെക്കുറിച്ചുള്ള എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച രസകരമായൊരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മോഹന്‍ലാലുമായുള്ള ഇന്റര്‍വ്യു സ്വപ്‌നം കണ്ടതിനെക്കുറിച്ചാണ് ശാരദക്കുട്ടി എഴുതുന്നത്. പണ്ട് നടക്കാതെ പോയ അഭിമുഖമാണ് ശാരദക്കുട്ടിയുടെ സ്വപ്‌നമായെത്തിയത്. ആ വാക്കുകളിലേക്ക്:
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മുഖ്യവാരികയുടെ ഓണപ്പതിപ്പിലേക്ക് മോഹന്‍ലാലിനെ അഭിമുഖം ചെയ്യാമോ എന്ന് പത്രാധിപര്‍ ചോദിച്ചു. അയ്യോ ഞാനില്ല എന്ന് പറഞ്ഞൊഴിഞ്ഞു. അദ്ദേഹത്തെ നേരില്‍ കാണാനും കുറെ നേരം മുഖത്തു നോക്കി സംസാരിച്ചിരിക്കാനുമുള്ള ആഗ്രഹമില്ലാഞ്ഞിട്ടല്ല. എത്ര നിര്‍ബന്ധിച്ചിട്ടും അയ്യോ ഞാനില്ല എന്നു മാത്രമേ പറയാന്‍ തോന്നിയുള്ളു.
ഇന്നലെ സ്വപ്നത്തില്‍ ആ ആഗ്രഹം സാധിച്ചു. നേരം വെളുക്കുന്നതു വരെ മോഹന്‍ലാലുമായി എനിക്ക് പ്രിയപ്പെട്ട അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുറിച്ചു സംസാരിച്ചു. പഞ്ചാഗ്‌നിയിലെ റഷീദിനെ കുറിച്ചു പറഞ്ഞപ്പോഴുള്ള എന്റെ ആവേശം കണ്ട് അദ്ദേഹം നാണം കലര്‍ന്ന പതിവ് ചിരിയില്‍ തലയൊന്ന് ചെറുതായി ചലിപ്പിച്ചു.
നമ്മള്‍ ഒരേ വര്‍ഷം ജനിച്ചവരാണെന്നും തലേന്നും പിറ്റേന്നുമായിട്ടായിരുന്നു നമ്മുടെ വിവഹമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ ഒരു കൗതുകവാര്‍ത്ത കേട്ടതു മാതിരി അദ്ദേഹമൊന്ന് കണ്‍വിടര്‍ത്തി.
വാനപ്രസ്ഥവും താഴ്വാരവും സദയവും ഒക്കെ പറഞ്ഞിരുന്നപ്പോഴാണ് എനിക്ക് കോളജില്‍ നിന്ന് ഒപ്പിടുവാന്‍ ഒരു വിളി വന്നത്. എന്റെ തിരുനക്കരയിലെ വീടിന്റെ വരാന്തയിലെ തൂണിനോട് ചേര്‍ന്ന് ആ വെറും തറയില്‍ മലയളത്തിന്റെ ആ മഹാനടന്‍ ഇരുന്നു. ഇപ്പോഴും ഇരിക്കുന്നുണ്ട്. ഞാന്‍ വരുന്നതു വരെ അദ്ദേഹം അവിടെ ഇരിക്കും.
നാണം കലര്‍ന്ന ചെറുചിരി ചുണ്ടിന്‍ കോണില്‍. ആരാധികയോടുള്ള കരുതലും വാത്സല്യവും കണ്‍കോണുകളില്‍ . സ്ത്രൈണഭംഗിയുള്ള നീണ്ട വിരലുകളുയര്‍ത്തി പോയി വാ എന്നോ മറ്റോ ഒരടയാളം. ഞാന്‍ എന്നാലാകുന്നത്ര അഴകോടെ മുന്നിലൂടെ സുമലതയോ പൂര്‍ണിമാ ജയറാമോ ഗീതയോ സുഹാസിനിയോ എന്ന മട്ടില്‍ ഒഴുകിയൊഴുകി നടന്നു പോയി.
അവസരം കിട്ടിയിട്ടും ഫോട്ടോ എടുക്കാന്‍ ഓടിക്കൂടിയവര്‍ക്കൊപ്പം ഞാനുണ്ടായിരുന്നില്ല. എന്നിട്ടും കരുണയാലാകെത്തളര്‍ന്നൊരാ ദിവൃസ്മിതമെനിക്കായി നീണ്ടുവന്നു.
നീയറിയുമോ എന്നെ ?
നീയറിയുമോ എന്നെ
എന്ന് സ്വന്തം ആരാധനകളില്‍ തീരെ ലജ്ജയില്ലാത്തൊരുവള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates