'ജയിലർ 2' വിൽ നൃത്തം ചെയ്യാൻ അവസരം ലഭിച്ചപ്പോൾ താൻ മറ്റൊന്നും ആലോചിച്ചില്ലെന്ന് നടി ഷംന കാസിം. സിനിമയിലേക്ക് താൻ അപ്രതീക്ഷിതമായാണ് എത്തിയതെന്നും എപ്പോഴും ഒരു ഡാൻസറായി അറിയപ്പെടാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും ഷംന പറഞ്ഞു. 'ജയിലർ 2' വിലേക്ക് താൻ എങ്ങനെയാണ് എത്തിയതെന്നും ഷംന പറഞ്ഞു.
'കുർച്ചി മടത്തപെട്ടി' എന്ന ഗാനമാണ് 'ജയിലർ 2' വിലേക്ക് തനിക്ക് വഴിയൊരുക്കിയതെന്നും അത് കേട്ടപ്പോൾ കുറേ നേരത്തേക്ക് തനിക്ക് വിശ്വസിക്കാനായില്ലെന്നും ഷംന പറയുന്നു. "എന്നെ ആരോ പറ്റിക്കാൻ വേണ്ടി വിളിച്ചതാണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പിന്നെ അത് ഉറപ്പായപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി.
ഈ വിവരം ആദ്യം ആരോട് പറയണം എന്നറിയാത്ത ഒരു അവസ്ഥയായിരുന്നു. 'കുർച്ചി മടത്തപെട്ടി' കണ്ടിട്ടാണ് ജയിലർ 2 വിന്റെ അണിയറപ്രവർത്തകർ എന്നെ വിളിക്കുന്നത്. 'ഗുണ്ടൂർ കാരം' എന്ന ചിത്രത്തിലെ 'കുർച്ചി മടത്തപെട്ടി' ചിത്രീകരിക്കുന്നക്കുന്നത് മകൻ ജനിച്ച് അഞ്ചാം മാസമായിരുന്നു. ആ സമയത്ത് ശരീരഭാരം അല്പം കൂടുതലായിരുന്നതിനാൽ, ആളുകൾ എന്നെ പരിഹസിക്കുമോ ട്രോളുമോ എന്നൊക്കെ എനിക്ക് പേടിയുണ്ടായിരുന്നു.
മഹേഷ് ബാബുവിനെയും ശ്രീലീലയെയും പോലെയുള്ള രണ്ട് പവർ പായ്ക്ക് ഡാൻസേഴ്സിനൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് ശ്രദ്ധ കിട്ടുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. എന്നാൽ ഞാൻ ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രമല്ല, രജനി സാറിന്റെ സിനിമയിൽ അവസരം ലഭിച്ചതും അതിലൂടെയാണ്. എന്റെ കുട്ടികളാണ് എന്റെ ഭാഗ്യചിഹ്നങ്ങളെന്ന് എനിക്ക് തോന്നുന്നു.
എന്റെ എല്ലാ ആശങ്കകൾക്കിടയിലും, എനിക്ക് ലഭിച്ച അംഗീകാരത്തിന് കാരണം എന്റെ മകനാണെന്ന് എനിക്ക് തോന്നുന്നു. രസകരമായ മറ്റൊരു കാര്യം എന്താണെന്നു വച്ചാൽ 'അല ബോലേലോ' ചെയ്യുമ്പോൾ ഞാൻ അഞ്ച് ദിവസം ഗർഭിണിയായിരുന്നു. പക്ഷേ എനിക്കത് അറിയില്ലായിരുന്നു. അതുകൊണ്ട്, എന്റെ കുട്ടികളാണ് എന്റെ ഭാഗ്യചിഹ്നങ്ങൾ എന്ന് ഞാൻ കരുതുന്നു". - ഷംന കാസിം സിനിമ എക്സ്പ്രസിനോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates