ദൃശ്യത്തോളം സിനിമാ പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തിയ മറ്റൊരു ഫ്രാഞ്ചൈസി മലയാളത്തിലുണ്ടാകില്ല. ജോർജുകുട്ടിയേയും റാണിയെയും പോലെ തന്നെ ദൃശ്യത്തിൽ പ്രാധാന്യമുള്ള മറ്റൊരു അച്ഛനും അമ്മയുമാണ് ഐജി ഗീത പ്രഭാകറും ഭർത്താവ് പ്രഭാകറും. ഗീതയായി ആശ ശരത് എത്തിയപ്പോൾ പ്രഭാകറായി എത്തിയത് സിദ്ദിഖ് ആയിരുന്നു.
മകനെ നഷ്ടപ്പെട്ടതിന്റെ മനോവേദനയിൽ നിൽക്കുമ്പോഴും ഒരു പരിധി വരെ ജോർജുകുട്ടിയെ മനസിലാക്കാൻ പ്രഭാകർ ശ്രമിക്കുന്നുണ്ട്. ജോർജുകുട്ടിയോടും കുടുംബത്തോടും ശരിക്കും പ്രഭാകറിന് സഹതാപമൊന്നുമില്ലെന്ന് പറയുകയാണ് സിദ്ദിഖ് ഇപ്പോൾ. ദൃശ്യം 3 പ്രൊമോഷന്റെ ഭാഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിദ്ദിഖ്.
"ജോർജുകുട്ടിയോടും കുടുംബത്തോടും ശരിക്കും പ്രഭാകറിന് സഹതാപമൊന്നുമില്ല. ഒരു മകനെ നഷ്ടപ്പെട്ട അച്ഛന്റെ വേദന അയാൾക്ക് എപ്പോഴുമുണ്ടാകും. മകനെ നഷ്ടപ്പെട്ടു, എന്ന് പറയുന്ന വേദന എപ്പോഴുമുണ്ടാകും. ജോർജുകുട്ടിയോട് അങ്ങനെ സഹതാപം തോന്നേണ്ട കാര്യമൊന്നുമില്ല. ചിതാഭസ്മം തന്നതിന്റെ പേരിലുള്ള നന്ദിയുണ്ടാകും.
സഹതാപം ഉണ്ടാകുമെന്ന് തോന്നുന്നില്ല. പിന്നെ ജോർജുകുട്ടിയായി വരുന്നത് മോഹൻലാൽ അല്ലേ, അപ്പോൾ അതിനോടുള്ള ഒരു പരിഗണന ചിലപ്പോൾ കൊടുത്തു എന്ന് വരും".- സിദ്ദിഖ് പറഞ്ഞു.
റോഷനാണ് ചിത്രത്തിൽ ഗീത പ്രഭാകറിന്റെയും പ്രഭാകറിന്റെയും മകനായ വരുൺ പ്രഭാകർ ആയെത്തിയത്. ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ദൃശ്യം 3 മെയ് 21 നാണ് റിലീസിനെത്തുന്നത്. മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates