മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് മഞ്ജരി. ഇതിനോടകം ഒട്ടേറെ ഹിറ്റ് പാട്ടുകൾ മഞ്ജരി പാടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു സമയത്ത് ആളുകൾ തനിക്ക് ജാഡയായിരുന്നുവെന്ന് പറയുമായിരുന്നുവെന്ന് പറയുകയാണ് മഞ്ജരി. പണ്ടൊക്കെ പാടുക, പോവുക എന്നതായിരുന്നു തന്റെ രീതിയെന്നും മഞ്ജരി പറഞ്ഞു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജരി തന്റെ ആദ്യ കാലം ഓർത്തെടുത്തത്.
"കാവാലം സാറിനൊപ്പവും എം ജയചന്ദ്രൻ സാറിനൊപ്പവും ഞാൻ ജുഗൽബന്ദി പാടിയിട്ടുണ്ട്. ഞാൻ പോകുന്നു, പാടുന്നു, വരുന്നു അതല്ലാതെ മറ്റു ബോധമൊന്നും എനിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത്രയേ ഉള്ളൂ. ഞാൻ അപ്പോഴും വിചാരിക്കുന്നത്, ഒരു കൊച്ചുകുട്ടി, കംപ്യൂട്ടർ ഗെയിം കളിക്കണം, വീട്ടിലേക്ക് തിരിച്ചു പോകണം എന്നൊക്കെയാണ്.
എന്നെയൊരു പാട്ടുകാരിയാക്കുന്നതും പാട്ടിലേക്ക് എന്റെ ശ്രദ്ധ കൊണ്ടുപോകുന്നതുമെല്ലാം എന്റെ അമ്മയാണ്. അന്നത്തെക്കാലത്ത് ജുഗൽബന്ദിയെന്ന് പറയുമ്പോൾ എനിക്ക് തോന്നുന്നത്, റെസിലിങ് റിങ്ങൊക്കെ പോലെയാണ്. ഒരു ഹിന്ദുസ്ഥാനി വരും, പിന്നെ ഒരു കർണാടിക് വരും. യുദ്ധം, ഏറ്റുമുട്ടും എന്നൊക്കെയാണ്. പാടുമ്പോൾ ഞാൻ നന്നായി എൻജോയ് ചെയ്ത് പാടും.
ചില സമയത്ത് ഭയങ്കര സീരിയസായി ഇരിക്കുന്ന സമയത്ത് ആൾക്കാർ എന്നോട് ചോദിച്ചിട്ടുണ്ട്, നിങ്ങൾ മഹാ അഹങ്കാരിയാല്ലേ എന്ന്. അത് ആളുകൾക്ക് എന്നെ കാണുമ്പോൾ തോന്നുന്നതാണ്. ഞാനിപ്പോൾ വെറുതെ ഇരിക്കുകയാണെങ്കിലും ഞാൻ ചിന്തിക്കുന്നത് പാടുന്നതിനേക്കുറിച്ചാണ്. വളരെ സീനിയേഴ്സ് ആയിട്ടുള്ള ആളുകളൊക്കെ വന്നിരിക്കുമ്പോൾ നമ്മൾ അവരെ നോക്കി ഒന്നും സംസാരിക്കാതെയൊക്കെ ഇരിക്കുമ്പോൾ അത് തോന്നും.
അത് സ്വാഭാവികമായിട്ടും തോന്നും. ഇവളെന്താ മിണ്ടാത്തത്, ഇവൾക്ക് ജാഡയാണല്ലോ എന്നൊക്കെ. പിന്നെ ഇതൊന്നും എന്നെ വലുതായിട്ട് എഫ്ക്ട് ചെയ്തില്ല. കാരണം എനിക്ക് ജാഡ എന്താണെന്നും അറിയില്ല, ജാഡ കാണിക്കാനും അറിയില്ല. പോവുക, പാടുക, വരിക അത്രയേ ഉള്ളൂ. എനിക്ക് ഒരു ജോലി തീർക്കുന്നതു പോലെയായിരുന്നു അന്ന്. സീരിയസ്നസ് വരാൻ എനിക്ക് കുറച്ച് സമയമെടുത്തു.
അത് ഞാനൊരു അഹങ്കാരിയാണെന്നുള്ളത് അങ്ങ് പറഞ്ഞ് പരത്തി കുറേ നാളു കഴിഞ്ഞപ്പോഴാണ് എനിക്കൊരു ബോധം വന്നത്. ഇങ്ങനെയല്ല പോകേണ്ടതെന്ന്. ബോംബെയിൽ പാടാൻ പോയതാണ് എന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിയത്".- മഞ്ജരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates