പാടിത്തീർക്കാൻ മനോഹരമായ ഒട്ടേറെ ഗാനങ്ങൾ ബാക്കിയാക്കിയാണ് ഗായിക രാധിക തിലക് ഈ ലോകത്തോട് വിടപറഞ്ഞത്. അകാലത്തിൽ വിട്ടു പിരിഞ്ഞെങ്കിലും ചിരിച്ചു കൊണ്ടുള്ള രാധികയുടെ ആ മുഖവും ആ സ്വരമാധുരിയും ഇന്നും സംഗീത പ്രേമികളുടെ മനസിൽ മായാതെ നിൽക്കുന്നു. ഗായകരായ സുജാത, ജി വേണുഗോപാൽ എന്നിവരുടെ അടുത്ത ബന്ധു കൂടിയാണ് രാധിക.
തന്റെ പ്രിയപ്പെട്ട അനിയത്തിയെക്കുറിച്ചുള്ള ഓർമകൾ വിതുമ്പലോടെ സുജാത പൊതുവേദികളിലടക്കം പങ്കുവച്ചിട്ടുണ്ട്. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബർ 20 നാണ് രാധിക തിലക് വിടവാങ്ങിയത്. മായാമഞ്ചലിൽ, കാനനക്കുയിലേ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് രാധിക തിലക് ശ്രദ്ധേയായത്. ഇന്നിപ്പോൾ രാധിക വിട പറഞ്ഞിട്ട് 10 വർഷം തികഞ്ഞിരിക്കുകയാണ്.
പത്താം വർഷത്തിൽ രാധികയുടെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് ഗായിക സുജാത. രാധികയ്ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രത്തിനൊപ്പമാണ് സുജാതയുടെ കുറിപ്പ്. "നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല മോളെ..." എന്നാണ് സുജാത ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
പാതി വഴിയിൽ നിലച്ചു പോയ ഒരു പാട്ടുപോലെയാണ് രാധികയുടെ ജീവിതം എന്നാണ് പ്രിയപ്പെട്ടവർ പറയാറുള്ളത്. തന്റെ റോള്‍ മോഡൽ സുജാത ചേച്ചിയാണെന്ന് രാധികയും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. വളരെ അടുത്ത ബന്ധമായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നത്.
രാധികയുടെ ഓരോ ഓർമദിനത്തിലും തന്റെ പ്രിയപ്പെട്ട അനിയത്തിയുടെ ഓർമകൾ പങ്കുവച്ചുകൊണ്ട് സുജാത എത്താറുണ്ട്. 'ചിലരങ്ങനെയാണ്. ..തന്നിട്ട് പോകുന്നതൊക്കെയും ഹൃദയം പിളർക്കുന്ന ഓർമകളായിരിക്കും...ആരെ കൊണ്ടും പൂർണ്ണമാകിപ്പിക്കാൻ പറ്റാത്തത്ര!', 'ജീവിക്കുന്നു ഇന്നും പാടി വെച്ച പാട്ടുകളിലൂടെ' എന്നൊക്കെയാണ് സുജാതയുടെ കമന്റ് ബോക്സിൽ ആരാധകർ കുറിക്കുന്നത്.
1989 ൽ പുറത്തിറങ്ങിയ സംഘഗാനം എന്ന ചിത്രത്തിലൂടെയാണ് രാധിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിൽ എൺപതോളം സിനിമകളിൽ രാധിക പാടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates