നടൻ ശ്രീനിവാസന്റെ വിയോഗത്തിന്റെ ദുഖത്തിലാണ് കേരളക്കരയൊട്ടാകെ. കോളജ് പഠനകാലത്തെ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കോളജിൽ ചേർന്നപ്പോൾ ഒരു വർഷം താൻ കെഎസ്‌യുകാരൻ ആയിരുന്നുവെന്നും പിന്നീട് എബിവിപിയിൽ ചേർന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എനിക്കെന്തെങ്കിലും ഉണ്ടെങ്കിൽ അത് മുഴുവൻ എന്റെ നാട്ടിൽ നിന്ന് കിട്ടയതായിരിക്കും. എന്റെ അച്ഛനൊരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. അദ്ദേഹം ഒരു കളരി അഭ്യാസി കൂടിയായിരുന്നു. കതിരൂർ ഹൈസ്കൂളിലാണ് ഞാൻ പഠിച്ചത്. ആ സ്കൂളിൽ കളരി ഒരു സബ്ജക്ട് ആയിരുന്നു. അതുവരെ ഞാനും ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്നായിരുന്നു എന്റെ വിചാരം, കാരണം അച്ഛൻ കമ്മ്യൂണിസ്റ്റുകാരനാണല്ലോ.
അമ്മയുടെ വീട്ടിൽ ചെന്നപ്പോഴാണ് ഗാന്ധിജിയെക്കുറിച്ചൊക്കെ ഞാൻ കേൾക്കുന്നത്. അമ്മയുടെ വീട് മട്ടന്നൂർ ആണ്. അമ്മയുടെ വീട്ടുകാരെല്ലാം കോൺഗ്രസുകാരാണ്. അങ്ങനെ കോളജിൽ ചേർന്നപ്പോൾ ഒരു വർഷം ഞാൻ കെഎസ്‌യുക്കാരനായി. പെട്ടെന്ന് മാറി, എനിക്കൊരു ബോധവുമില്ല, എന്ത് വേണമെങ്കിലും ആകും. അതുകഴിഞ്ഞിട്ട് ഒരുത്തൻ എന്നെ സ്ഥിരമായി ബ്രെയ്‌ൻവാഷ് ചെയ്യുന്നുണ്ടായിരുന്നു.
ഞാൻ കെഎസ്‌യുകാരനായിരുന്നപ്പോൾ തന്നെ, അവൻ എബിവിപിക്കാരനായിരുന്നു. അടുത്ത കൊല്ലം ഞാൻ എബിവിപി ആയി. എബിവിപിയ്ക്ക് രക്ഷാബന്ധനൊക്കെ ഉണ്ടല്ലോ. ആ രാഖിയൊക്കെ കെട്ടി, ആദ്യമായി എന്റെ നാട്ടിലിറങ്ങിയത് ഞാൻ ആണ്. കംപ്ലീറ്റ് കമ്മ്യൂണിസ്റ്റുകാരുടെ നടുവിൽ ചരടും കെട്ടി ഇറങ്ങിയപ്പോൾ, എല്ലാവരും വലിയ പ്രശ്നമായി.
കമ്മ്യൂണിസ്റ്റുകാരനായ അച്ഛന്റെ മകൻ രക്ഷാബന്ധനൊക്കെ കെട്ടിയിട്ട്...എന്താടാ ഇത് വട്ടായോ എന്നൊക്കെയുള്ള രീതിയായിരുന്നു ആളുകൾക്ക്. അപ്പോൾ എന്റെ ഒരു കൂട്ടുകാരൻ അത് പൊട്ടിക്കാൻ ശ്രമിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, നീ ഇത് പൊട്ടിക്കുന്നതും നിന്നെ ഞാൻ കൊല്ലുന്നതും ഒരേ നിമിഷം ആയിരിക്കുമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവൻ പെട്ടെന്ന് കൈ വലിച്ചു".- ശ്രീനിവാസൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates