ഇന്ത്യൻ സിനിമയിൽ തന്നെ നാഴികകല്ലായി മാറിയ ഫ്രാഞ്ചൈസിയാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി'. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 1,000 കോടി കടന്ന ആദ്യത്തെ ഇന്ത്യൻ ഫ്രാഞ്ചൈസി കൂടിയായിരുന്നു 'ബാഹുബലി'. ഇങ്ങനെയൊക്കെ ആണെങ്കിലും റിലീസ് ദിവസം 'ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദുരന്തം' എന്ന പഴിയും ചിത്രത്തിന് കേൾക്കേണ്ടി വന്നുവെന്ന് പറയുകയാണ് രാജമൗലിയിപ്പോൾ.
നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവന്നിരിക്കുന്ന ബാഹുബലി ഡോക്യമെന്ററിയായ 'ബാഹുബലി: ദ് ടോർച്ച്ബെയററി'ലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണത്തിന്റെ തുടക്കത്തിൽ തങ്ങൾ കൃത്യമായൊരു ബഡ്ജറ്റ് നിശ്ചയിച്ചിരുന്നില്ല എന്നും അടുത്ത ദിവസത്തെ ചിത്രീകരണത്തിനുള്ള പണം കണ്ടെത്താൻ തങ്ങൾ നിരന്തരം നെട്ടോട്ടമോടുകയായിരുന്നുവെന്നും നിർമാതാവ് ഷോബു യർലഗഡയും വെളിപ്പെടുത്തി.
"കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഒരു ദിവസത്തെ ചെലവ് തന്നെ 25 ലക്ഷമോ അതിൽ കൂടുതലോ ആയി. ഞങ്ങളുടെ നാല് ദിവസത്തെ യുദ്ധരംഗത്തിന് ചെലവഴിച്ച പണം ഉപയോഗിച്ച് മാത്രം 12 വർഷം മുൻപ് ഒരു ചെറിയ സിനിമ മുഴുവൻ നിർമിക്കാൻ കഴിയുമായിരുന്നു. ഓരോ നാല് ദിവസത്തിലും ഞങ്ങൾ ഏകദേശം ഒരു കോടി രൂപ ചെലവഴിക്കുന്നുണ്ടായിരുന്നു".- ഷോബു പറഞ്ഞു.
"തെലുങ്ക് സംസ്ഥാനങ്ങളെ മാത്രം ആശ്രയിച്ചു കൊണ്ട് ഞങ്ങൾക്ക് ഞങ്ങളുടെ ബഡ്ജറ്റ് തിരിച്ചുപിടിക്കാൻ കഴിയില്ല. ചിത്രം ലാഭകരമാണെന്ന് ഉറപ്പാക്കാൻ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ആ അന്വേഷണം ഒടുവിൽ കരൺ ജോഹറിലേക്ക് നയിച്ചു.
റാണ ദഗ്ഗുബാട്ടി ചിത്രം കരണിന് നൽകി, അതിന്റെ സ്റ്റില്ലുകൾ കാണിച്ചപ്പോൾ, അദ്ദേഹം ഉടൻ തന്നെ അത് ഹിന്ദി ഇൻഡസ്ട്രിയിൽ വിതരണം ചെയ്യാമെന്ന് സമ്മതിച്ചു. എന്നിരുന്നാലും, റിലീസ് ദിവസം വളരെ ഭയാനകമായിരുന്നു". - രാജമൗലി പറഞ്ഞു.
ആദ്യ ഭാഗം റിലീസ് ചെയ്ത ദിവസം തങ്ങൾക്ക് 70 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്നും ഷോബു പറഞ്ഞു. "ഹിന്ദിയിലും അമേരിക്കയിലും ഗൾഫിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും മികച്ച അഭിപ്രായമായിരുന്നു റിലീസ് ദിവസം ചിത്രം നേടിയത്. എന്നാൽ ഞങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ആന്ധ്ര പ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമാണ് പ്രതീക്ഷിച്ചിരുന്നത്.
പക്ഷേ അവിടെ നിന്നുള്ള പ്രതികരണം വളരെ മോശമായിരുന്നു. ശിവലിംഗത്തിന് പകരം പ്രഭാസ് സന്ദു ബാം ചുമന്നു കൊണ്ടുപോകുന്ന ചിത്രം വരെ അവിടെ പ്രചരിച്ചിരുന്നു. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസിലായില്ല. ഞാൻ മൊത്തത്തിൽ ശൂന്യമായി പോയി. 'ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദുരന്ത'മെന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്.
ഇത്തരത്തിലുള്ള മെസേജുകളാണ് ഞങ്ങൾക്ക് ആദ്യ ദിനം കിട്ടികൊണ്ടിരുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ കരിയർ അവസാനിച്ചു എന്ന് തന്നെ കരുതി".- രാജമൗലി പറഞ്ഞു. ഭാഗ്യവശാൽ, ആ വൈകുന്നേരത്തോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.
പോസിറ്റീവ് വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. അടുത്ത ആഴ്ചയിൽ ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. ഹിന്ദിയിലും ചിത്രം നന്നായി വർക്കായി.- രാജമൗലി കൂട്ടിച്ചേർത്തു. 2015 ൽ ബാഹുബലി: ദ് ബിഗിനിങ് എന്ന ചിത്രത്തിലൂടെയാണ് ബാഹുബലി ഫ്രാഞ്ചൈസി ആരംഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates