രജനികാന്ത് നായകനായെത്തിയ കൂലി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയപ്രദർശനത്തിനിടയിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്. കൂലിയുടെ എ സർട്ടിഫിക്കറ്റ് ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
തമിഴിൽ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളെ വെച്ച് നോക്കുമ്പോൾ കൂലിയിൽ വയലൻസ് രംഗങ്ങൾ കുറവാണെന്നും ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്നുമാണ് നിർമാതാക്കളുടെ ആവശ്യം. എ സർട്ടിഫിക്കറ്റ് ആയതു കൊണ്ട് തന്നെ രജനിയുടെ ആരാധകരായ കുട്ടികൾക്ക് ചിത്രം കാണാനുള്ള അവസരം നിഷേധിക്കപ്പെടുന്നു.
'കെജിഎഫ്', 'ബീസ്റ്റ്' തുടങ്ങിയ ചിത്രങ്ങളുടെ അതേ ആക്ഷൻ സീക്വൻസുകളാണ് 'കൂലി'യിലും ഉള്ളത്, എന്നാൽ ഈ ചിത്രങ്ങൾക്ക് നൽകിയത് യു/എ സർട്ടിഫിക്കറ്റ് ആണെന്നും നിർമാതാക്കൾ ചൂണ്ടികാണിക്കുന്നു. ഹർജി ഇന്ന് ജസ്റ്റിസ് തമിഴ് സെൽവി പരിഗണിക്കും.
അതേസമയം ആദ്യ ദിവസത്തെ സമ്മിശ്ര പ്രതികരണങ്ങളെ മറികടന്ന് മികച്ച മുന്നേറ്റമാണ് ചിത്രം ബോക്സ്ഓഫീസിൽ നടത്തിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് 4 ദിവസങ്ങൾ കൊണ്ട് തന്നെ ചിത്രം 400 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വലിയ വിമർശനങ്ങളായിരുന്നു കൂലിക്ക് ലഭിച്ചിരുന്നത്.
രജനികാന്തിന് പുറമേ ആമിർ ഖാൻ, നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിൽ ഗിരീഷ് ഗംഗാധരനായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.
400 കോടി കളക്ഷൻ സ്വന്തമാക്കിയതിലൂടെ വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തുടർച്ചയായി മൂന്നാം തവണയും 400 കോടി കളക്ഷൻ സ്വന്തമാക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates