യുവതാരങ്ങളിൽ ശ്രദ്ധേയരായ നടൻമാരിലൊരാളാണ് സന്ദീപ് കിഷൻ. തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും തെന്നിന്ത്യൻ സിനിമയും ബോളിവുഡും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സന്ദീപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ പുതിയ നെറ്റ്ഫ്ലിക്സ് പരമ്പരയായ സൂപ്പർ സുബ്ബുവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"2008 ൽ ഞാനൊരു ഹിന്ദി സിനിമയിൽ അഭിനയിച്ചു. ഷൂട്ടിങ് ഒക്കെ കഴിഞ്ഞ് 2010 ൽ അത് പുറത്തിറങ്ങി. അന്നും ഇന്നും എന്നെ കാണുന്ന രീതി തികച്ചും വ്യത്യസ്തമാണ്. എന്റെ അടുത്ത ചിത്രത്തിനായി - അതിൽ ഒന്നിൽ ഞാൻ ഒപ്പിട്ടിരുന്നു - മീറ്റിങ്ങുകൾക്ക് പോകുമ്പോഴെല്ലാം, ഞാൻ ഒരു തെന്നിന്ത്യൻ നടനാണെന്ന് പറയരുതെന്ന് അവർ എന്നോട് ആവശ്യപ്പെട്ടു.
ഷോർ ഇൻ ദ് സിറ്റി എന്ന സിനിമയിൽ നിന്നാണ് വരുന്നത് എന്ന് പറയണം എന്നായിരുന്നു അവർ എന്നോട് പറഞ്ഞത്. അവരുടെ ഉദ്ദേശ്യത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ഇന്ന് അതേ ആളുകൾ പറയും, തെന്നിന്ത്യൻ നടൻ സന്ദീപ് എന്ന്. ഞാൻ അറിയപ്പെടുന്ന ഒരാളായി മാറുന്നതിനെക്കുറിച്ചല്ല പറഞ്ഞു വരുന്നത്. ഞാൻ വരുന്ന സ്ഥലത്തിന് ഇന്ന് ലഭിക്കുന്ന ബഹുമാനം ശരിക്കും നല്ലതാണ്".- സന്ദീപ് പറഞ്ഞു.
മാറ്റത്തിന്റെ ഏറ്റവും വലിയ സൂചനകളിൽ ഒന്ന് മുംബൈയിൽ നിന്നുള്ള അഭിനേതാക്കൾ ഇപ്പോൾ ഹൈദരാബാദിൽ വന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു എന്നതാണെന്നും സന്ദീപ് പറഞ്ഞു. "എനിക്ക് മുംബൈയിൽ ധാരാളം സുഹൃത്തുക്കളുണ്ട്. അവർ ഇപ്പോൾ ഹൈദരാബാദിൽ ജോലി ചെയ്യാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ്.
നമ്മുടെ ഇൻഡസട്രിക്ക് ഒടുവിൽ അർഹമായ അംഗീകാരം ലഭിക്കുന്നതായി എനിക്ക് തോന്നുന്നു. തെലുങ്ക് സിനിമ മാത്രമല്ല - മലയാളം, കന്നഡ, തമിഴ് സിനിമകളെല്ലാം ഇത്തരത്തിലുള്ള തടസങ്ങൾ തകർക്കുകയാണ്. തമിഴ് നെറ്റ്ഫ്ലിക്സ് ഒറിജിനലായ മെയ്ഡ് ഇൻ കൊറിയ പോലും ലോകമെമ്പാടും ട്രെൻഡായി മാറി. എന്തോ ഒരു മാറ്റം സംഭവിക്കുന്നുണ്ട്, അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവനാണ്". -സന്ദീപ് പറഞ്ഞു.
"ഞാൻ ഹിന്ദി സിനിമയുടെ വലിയ ആരാധകനാണ്, അത് കണ്ടാണ് വളർന്നത്. ഷോർ ഇൻ ദ് സിറ്റി ചെയ്യാൻ ഒരു കാരണം അന്ന് നിർമിച്ചിരുന്ന തരത്തിലുള്ള ഇൻഡി സിനിമകൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു എന്നതാണ്. ദോ ദൂനി ചാർ, ചില്ലർ പാർട്ടി തുടങ്ങിയ സിനിമകളൊക്കെ ഇപ്പോഴും ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമകളാണ്.
പല തരത്തിൽ, ഇന്ന് തെന്നിന്ത്യയിൽ നിർമിക്കപ്പെടുന്ന സിനിമകൾ ഹിന്ദി സിനിമയുടെ ആ ഘട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. അത് എല്ലായ്പ്പോഴും ടു- വേ ആശയ കൈമാറ്റമായിരുന്നു. ഇപ്പോഴുള്ള ഒരേയൊരു വ്യത്യാസം പിആർ ആഖ്യാനങ്ങൾ അതിനെ ഒരു മത്സരമാക്കി മാറ്റി എന്നതാണ്".- സന്ദീപ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates