വിവാഹ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പരസ്പരം മനസിലാക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് നടി സ്വാസിക. അത് രണ്ട് പേർക്കും ഉണ്ടാകണമെന്നും സ്വാസിക പറയുന്നു. ജെഎഫ്ഡബ്ല്യൂ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി. "ഫാന്റസിയും റിയാലിറ്റിയും ചേർന്നാണ് ഞാനെപ്പോഴും ചിന്തിക്കാറ്. ലുക്ക് നോക്കാറില്ല എന്ന് ഞാനൊരിക്കലും പറയില്ല. ഞാനെപ്പോഴും ലുക്കിന് വാല്യു കൊടുക്കുന്നയാളാണ്.
അത് തെറ്റാണെന്ന് ഒരുപാട് പേർക്ക് തോന്നാം. പക്ഷേ എന്റെ കാഴ്ചപ്പാടിൽ എനിക്ക് അതാണ് ഇഷ്ടം. എനിക്ക് നല്ല സൗന്ദര്യമുള്ള ഒരു പുരുഷൻ വരണം എന്ന് തന്നെയായിരുന്നു ആഗ്രഹം. ലുക്കിൽ ഒന്നും കാര്യമില്ല, മനസാണ് നോക്കേണ്ടത് എന്നൊക്കെ ഒരുപാട് പേർ പറയാറുണ്ട്. അത് സത്യമാണ്. അതിൽ കാര്യമില്ലെന്ന് ഞാൻ പറയില്ല. പക്ഷേ എനിക്കെപ്പോഴും ലുക്കും പ്രധാനമാണ്.
അത് ഞാൻ സത്യസന്ധമായി തന്നെ പറയുകയാണ്. അത് കുറേ പേർക്ക് തെറ്റായി തോന്നാം. പക്ഷേ എനിക്ക് അത് പ്രധാനമാണ്. എനിക്ക് വരുന്ന ആൾ സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അതെന്റെ ആഗ്രഹമാണ്. സ്വപ്നം കാണുന്നതിന് ആർക്കും ഒരു നിയന്ത്രണവുമില്ലല്ലോ. ഞാനൊരു ശിവഭക്തയാണ്. ഓം നമ: ശിവായ ഒക്കെ കാണുമ്പോൾ അതുപോലെ ലുക്കുള്ള ഒരാൾ വേണമെന്നുണ്ടായിരുന്നു.
ഭർത്താവിന് വേണ്ട ഗുണം എന്താണ് ചോദിച്ചാൽ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. സ്ത്രീ, പുരുഷൻ അങ്ങനെയൊന്നുമില്ല. മനുഷ്യരെ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. ഇമോഷൻസിന് വില കൊടുക്കുന്ന ആളായിരിക്കണം. എന്റെ ഭർത്താവാകുന്ന ആൾ എന്നെ നോക്കുന്നതു പോലെ എന്റെ അച്ഛനെയും അമ്മയെയും നോക്കണം.
അവർക്ക് സമയം കൊടുക്കണം. എല്ലാവർക്കും പ്രചോദനമാകുന്ന തരത്തിലുള്ള ഒരു മനുഷ്യനായാൽ നന്നായിരിക്കും എന്നുണ്ടായിരുന്നു. ബഹുമാനം എല്ലാത്തിനേക്കാളും പ്രധാനമാണ്. അങ്ങനെയൊരാൾ വേണമെന്ന് ഞാൻ പ്രാർഥിക്കുമായിരുന്നു. എനിക്ക് ഇതിന് മുൻപ് ഒരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. അത് തെറ്റായ ചോയ്സ് അല്ലായിരുന്നു. നല്ല സൗന്ദര്യമുള്ള ആളായിരുന്നു അദ്ദേഹം. നന്നായി ബഹുമാനിക്കും നന്നായി സംസാരിക്കും.
അങ്ങനെയെല്ലാം നല്ലതായിരുന്നു. പക്ഷേ പെട്ടെന്ന്, അദ്ദേഹത്തിന്റെ കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടായി. സാമ്പത്തിക പ്രശ്നങ്ങളൊക്കെ വരുമ്പോൾ പ്രണയവും കുടുംബവും അദ്ദേഹത്തിന് ഒരുപോലെ ഹാൻഡിൽ ചെയ്യാൻ പറ്റാതായി. കുടുംബ പ്രശ്നങ്ങൾ അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു.
അങ്ങനെയാണ് എന്റെ അടുത്ത് നിന്ന് അകന്നു പോകുന്നത്. ആ റിലേഷൻ അവസാനിക്കുന്നത് അങ്ങനെയാണ്. പക്ഷേ എന്റെ തെറ്റായ തീരുമാനം ആയിരുന്നില്ല അത്. പിന്നെ ഒരു ഹെൽത്തി മാരേജ് ലൈഫിൽ മനസിലാക്കൽ പ്രധാനപ്പെട്ട ഒന്നാണ്. രണ്ട് പേർക്കും അത് വേണം". - സ്വാസിക പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates