അടുത്തിടെയാണ് പെരുമ്പാവൂരിൽ പരസ്യമായി പട്ടാപകൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിഡിയോ നടൻ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 'പെരുമ്പാവൂര്‍ സ്റ്റോറീസ്' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വിഡിയോ ആണ് കേരള പൊലീസിനെ ടാഗ് ചെയ്ത് ഉണ്ണി മുകുന്ദന്‍ ഷെയർ ചെയ്തത്. നടന്റെ വിഡിയോ വൈറലായതോടെ ഉടൻ തന്നെ കേരള പൊലീസ് നടപടിയെടുക്കുകയും ചെയ്തു.
പെരുമ്പാവൂരിലെ ലഹരി മാഫിയക്കും മയക്കുമരുന്ന് ശൃംഖലകൾക്കുമെതിരെ കേരള സർക്കാർ സ്വീകരിച്ച ശക്തമായ നടപടികൾക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി ഇപ്പോൾ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരള പൊലീസ് നടത്തുന്ന വ്യാപക പരിശോധനകളും അറസ്റ്റുകളും സമൂഹത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലഹരി കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാരും നിയമപാലകരും സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും ഏറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പ്രശ്നം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന യുവാക്കളുടെ ഇടപെടലുകൾക്കും ഉണ്ണി പ്രത്യേകം അഭിനന്ദനം അറിയിച്ചു.
പോസ്റ്റ് കണ്ടതിന് പിന്നാലെ തന്നെ കേരള പൊലീസ് ഐടി സെൽ ഉൾപ്പെടെ ബന്ധപ്പെട്ട വിഭാഗങ്ങൾ നടത്തിയ അതിവേഗ ഇടപെടൽ ശ്രദ്ധേയമാണെന്നും ആദ്യഘട്ട നടപടികളിൽ മാത്രം ഒതുങ്ങാതെ തുടർച്ചയായ പരിശോധനകളും നടപടികളും തുടരുന്നതാണ് കൂടുതൽ അഭിനന്ദനാർഹമെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാരുടെ പരാതികൾക്ക് സർക്കാരും പൊലീസും നൽകുന്ന പ്രാധാന്യം ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതാണെന്നും സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ടെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. "സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ഒരു വ്യക്തിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് നമ്മൾ പലപ്പോഴും സ്വയം ചോദിക്കാറുണ്ട്.
എന്റെ ഉത്തരം ലളിതമാണ്: ആ വ്യക്തിയായിരിക്കുക. നടപടിയെടുക്കുക. നിങ്ങളുടെ ശബ്ദം ഉയർത്തുക, മറ്റാരെങ്കിലും അത് ചെയ്യുമെന്ന് കരുതരുത്. സാധാരണ പൗരന്മാർ ഉത്തരവാദിത്വത്തോടെയും ബോധ്യത്തോടെയും പ്രവർത്തിക്കാൻ തീരുമാനിക്കുമ്പോൾ പോസിറ്റീവ് മാറ്റം ആരംഭിക്കുന്നു. ഈ പ്രക്രിയയിൽ ഒരു ചെറിയ പങ്ക് വഹിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
അതിലുപരി, സോഷ്യൽ മീഡിയയെ വിനോദത്തിനുള്ള ഒരു ഉപാധിയായി മാത്രമല്ല, പൊതുനന്മയ്ക്കുള്ള ഒരു ഉപകരണമായും ഉപയോഗിക്കാൻ തിരഞ്ഞെടുത്ത യുവാക്കളെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. നമ്മളെയെല്ലാം ബാധിക്കുന്ന ഒരു വിഷയം തുറന്നുകാട്ടാൻ അവർ വ്യക്തിപരമായ അപകടസാധ്യതകൾ ഏറ്റെടുത്തു, അതിനായി അവർ നമ്മുടെ ബഹുമാനവും അഭിനന്ദനവും അർഹിക്കുന്നു".- ഉണ്ണി പറഞ്ഞു.
കേരള പൊലീസ് സേനയ്ക്കും വിഷയത്തിൽ ഇടപെട്ട ഉദ്യോഗസ്ഥർക്കും പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിച്ച ഉണ്ണി, പൗരന്മാരും സർക്കാരും നിയമപാലകരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates