വേണു നാഗവള്ളി സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ സിനിമയാണ് 'കളിപ്പാട്ടം'. മോഹൻലാലും ഉർവശിയുമായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിലെ 'വഴിയോരം' എന്ന പാട്ടിന്റെ ചിത്രീകരണ സമയത്തെ രസകരമായ ഒരു ഓർമ പങ്കുവയ്ക്കുകയാണ് നടി ഉർവശി ഇപ്പോൾ.
ഡിസംബർ മാസം ഊട്ടിയിൽ വച്ചായിരുന്നു ആ പാട്ട് ചിത്രീകരിച്ചതെന്ന് ഉർവശി പറയുന്നു. തന്റെ പുതിയ ചിത്രമായ ആശയുടെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു ഉർവശി. "വേണു (വേണു നാഗവള്ളി) ചേട്ടന്റെ എല്ലാ കഥാപാത്രത്തിലും എന്റെ ഛായ ഉണ്ടാകും. മോളേ അഭിനയിക്കണ്ട, മോള് സംസാരിക്കുന്ന പോലെ അങ്ങ് സംസാരിക്ക് എന്ന് പറഞ്ഞ് അദ്ദേഹം റീടേക്ക് എടുപ്പിക്കും.
എന്നെ കുഞ്ഞിലേ മുതൽ അറിയാവുന്ന ആളായതു കൊണ്ട് എനിക്ക് അഭിനയിക്കാനേ പറ്റത്തില്ല, അപ്പോൾ കണ്ടുപിടിക്കും. 'കളിപ്പാട്ടം' സിനിമയിൽ 'വഴിയോരം' എന്നൊരു പാട്ടുണ്ട്. ഡിസംബർ മാസം വെളുപ്പിന് നാല് മണിക്ക് ഊട്ടിയിലാണ് ഷൂട്ട്. തണുപ്പും ഉറക്കപിച്ചുമൊക്കെയായി. അന്നെനിക്ക് ചൂടുവെള്ളത്തിൽ കുളിക്കാൻ അറിയത്തില്ല.
പച്ചവെള്ളം കോരി തലയിലൊഴിച്ച് കുളിച്ചിട്ട് ഓടി വന്ന് സെറ്റിലിരുന്നു. അതിൽ 'വരവീണ... ' എന്ന് പറയുന്ന ഭാഗത്ത് ട്രെയിൻ കറക്ട് വരുന്ന സമയത്ത് നമ്മൾ വരണം. ഞാൻ ആണെങ്കിൽ എവിടെ ഇരുന്നാലും എവിടെ കിടന്നാലും ഉറങ്ങും. അങ്ങനെ കസേരയിലിരുന്ന് ഉറങ്ങിപ്പോയി. പെട്ടെന്ന് സെറ്റിൽ നിന്ന് ട്രെയിൻ വന്നു എന്ന് പറഞ്ഞു. പാട്ട് ഞാൻ കേട്ടിട്ടില്ല. എനിക്കറിയത്തില്ല.
'ലാലേട്ടാ...ഏതാ ചേട്ടാ പാട്ട്' എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ചേട്ടൻ ഉടനെ 'വരവീണ പഠിച്ചിട്ടില്ലേ' എന്ന് എന്നോട്. ഞാൻ 'ആ വരവീണ... ഓ ശരി ശരി' എന്ന് പറഞ്ഞു. അതിന്റെ ട്യൂൺ എന്താണെന്ന് എനിക്കറിയത്തില്ല. വരവീണ ആ കീർത്തനം ആണ് ഞാൻ പഠിച്ചത്. ഈ ട്യൂണിൽ വച്ച് തട്ടാമെന്ന് നോക്കിയപ്പോൾ, 'വരവീണ മൃദുപാണി...'എന്നത് അഡ്ജസ്റ്റ് ചെയ്താണ് ഞാൻ പാടി അഭിനയിച്ചത്.
അല്ലെങ്കിൽ വേണു ചേട്ടൻ, തൃക്കണ്ണ് തുറന്ന് അപ്പോഴേ ജഡയെടുത്ത് അടിക്കും. കാരണം, അത് അന്നേരം നടന്നില്ലെങ്കിൽ പിന്നെ പിറ്റേന്ന് രാവിലെയേ എടുക്കാൻ പറ്റൂ. യൂണിറ്റിനെ ഇത്രയും മെനക്കെടുത്തിയിട്ട്. വേണുച്ചേട്ടനുൾപ്പെടെ ആരും പക്ഷേ അത് കണ്ടുപിടിച്ചിട്ടില്ല. കാമറ എതിർ സൈഡിലൂടെയാണ് പോയിരിക്കുന്നത്.
അന്ന് ടേപ്പ് റെക്കോർഡിൽ കൊണ്ടുവരുകയേ ഉള്ളൂ. അതിലാണ് ഇടുന്നത്. മരത്തിന്റെ അവിടെ കൊണ്ടുവന്ന് വച്ചിട്ട് അസിസ്റ്റന്റ് ഡയറക്ടർ പോയി. അപ്പോഴാണ് ഞാൻ ആ പാട്ട് ആദ്യമായി കേൾക്കുന്നത്. ലിപ് ഉണ്ടെനിക്ക്. മറക്കാനേ പറ്റില്ല എനിക്കതൊന്നും".- ഉർവശി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates