വിജയ് ചിത്രം 'ജന നായകന്' പ്രദർശനാനുമതി ലഭിച്ചുവെന്ന വാർത്ത ആരാധകരെ തെല്ലൊന്നുമല്ല ആവേശത്തിലാക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂർ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന് സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. തിയറ്റർ റിലീസിന് മുൻപ് ചിത്രത്തിന് സെൻസർ ബോർഡ് 12 കട്ടുകൾ നിർദേശിച്ചതായാണ് പുറത്തുവരുന്ന വിവരം.
ഡോക്ടർ ബി ആർ അംബേദ്കർ ഒരു പുസ്തകത്തിന്റെ കവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന സീനിൽ മാറ്റം വരുത്തിയത് ഉൾപ്പെടെ ചിത്രത്തിൽ നിന്ന് 12 സീനുകൾ വെട്ടിമാറ്റിയതായാണ് വിവരം. ഓഡിയോയിലും വിഡിയോയിലും വരുന്ന ടിവികെ പരാമർശങ്ങളും, വിവാദപരമായ ഡയലോഗുകളും നീക്കം ചെയ്തു.
ഇന്ത്യൻ ദേശീയപതാക നിലത്തു വീഴുന്നതായി വരുന്ന ദൃശ്യവും, സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെക്കുറിച്ച് പരാമർശിക്കുന്നതും, ഒരു കുട്ടിയെ ദ്രോഹിക്കുന്നതുമെല്ലാം ഒഴിവാക്കപ്പെട്ട ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു. എവിടെയെല്ലാം ‘ഷീല റാണി’ എന്ന പേര് വരുന്നുണ്ടോ അവിടെനിന്നെല്ലാം അത് മാറ്റാനും ബോർഡ് നിർദേശിച്ചു എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.
"ഭാഗവതം", "രംഗനാഥർ" തുടങ്ങിയ വാക്കുകൾ ഉൾപ്പെടെയുള്ള പ്രത്യേക മതപരമായ പദങ്ങൾ മ്യൂട്ട് ചെയ്യാനും റെഗുലേറ്ററി ബോഡി നിർമാതാക്കളോട് നിർദ്ദേശിച്ചു. നിരവധി അസഭ്യ പദങ്ങൾ മ്യൂട്ട് ചെയ്യാനും ബോർഡ് ഉത്തരവിട്ടു. ആകെ 20 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ നീക്കം ചെയ്യാനും 10 സെക്കൻഡിന്റെ ദൃശ്യങ്ങൾ മാറ്റിസ്ഥാപിക്കാനും സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്.
എന്നാൽ ഈ മാറ്റങ്ങൾക്ക് ശേഷവും ചിത്രത്തിന്റെ ആകെ ദൈർഘ്യം 3 മണിക്കൂർ 3 മിനിറ്റ് തന്നെയായിരിക്കും. തമിഴ് - മലയാളം സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ജന നായകൻ. എന്നാൽ ചിത്രത്തിന്റെ റീലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല.
കെവിഎൻ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്. പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates