കഴിഞ്ഞ ദിവസമാണ് രണ്‍വീര്‍ സിങ് നായകനായ ധുരന്ധര്‍ നെറ്റ്ഫ്‌ളിക്‌സിലെത്തിയത്. തിയേറ്ററില്‍ വന്‍ വിജയം നേടിയ ശേഷമായിരുന്നു ധുരന്ധറിന്റെ ഒടിടി എന്‍ട്രി. ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 800 കോടിയലധികമാണ്. ആഗോളതലത്തില്‍ ചിത്രം 1400 കോടിയലധികവും നേടിയിട്ടുണ്ട്. രണ്‍വീര്‍ സിങിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ധുരന്ധര്‍ വിലയിരുത്തപ്പെടുന്നത്. അതേസമയം ധുരന്ധറിന്റെ രാഷ്ട്രീയം കടുത്ത വിമര്‍ശനങ്ങളും നേരിട്ടിരുന്നു.
ധുരന്ധര്‍ ഒടിടിയിലെത്തുമ്പോള്‍ രണ്‍വീര്‍ സിങും അക്ഷയ് ഖന്നയുമടക്കമുള്ള താരങ്ങളുടെ പ്രകടനവും ആദിത്യ ധറിന്റെ സംവിധാനവുമൊക്കെ ചര്‍ച്ചയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതുപോലെ തന്നെ സംഭവിച്ചു. സിനിമയുടെ രാഷ്ട്രീയവും ചര്‍ച്ചയായി. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തൊരു ചര്‍ച്ചയ്ക്കും ധുരന്ധറിന്റെ ഒടിടി റിലീസ് തിരികൊളുത്തി.
എല്ലാത്തിന്റേയും തുടക്കം സോഷ്യല്‍ മീഡിയയില്‍ ആരോ പങ്കുവച്ച ധുരന്ധറിന്റെ ക്രെഡിറ്റ് കാര്‍ഡാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുടെ സ്ഥാനത്ത് നല്‍കിയിരിക്കുന്ന പേര് രാഹുല്‍ ഗാന്ധി എന്നായിരുന്നു. സ്വാഭാവികമായും കണ്ടവരെല്ലാം തല ചൊറിഞ്ഞു. ആദ്യം എഐ ആണെന്നാകും പലരും കരുതിയത്. എന്നാല്‍ എഐ അല്ലെന്ന് മനസിലായതോടെ സോഷ്യല്‍ മീഡിയയില്‍ സംഭവം കേറിക്കൊളുത്തി.
ട്രോളുകളും മീമുകളും റിയാക്ഷനുമൊക്കെയായി ധുരന്ധറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാഹുല്‍ ഗാന്ധിയെന്ന സ്‌ക്രീന്‍ഷോട്ടും വാര്‍ത്തയും പറ പറന്നു. സംഭവം വൈറലായതോടെ ധുരന്ധറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണെന്ന് ചിലരെങ്കിലും വിശ്വസിക്കുകയും ചെയ്തു. അതോടെ പ്രതികരണങ്ങള്‍ രാഷ്ട്രീയ മാനം കൈവരിക്കുകയും ചെയ്തു.
സത്യത്തില്‍ ധുരന്ധറിന്റെ നിര്‍മാതാവായ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയല്ലെന്ന് മനസിലാക്കാന്‍ സാമാന്യയുക്തി തന്നെ ധാരണം. ധുരന്ധര്‍ പോലെ യുപിഎ സര്‍ക്കാരിനേയും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന സിനിമയുടെ ഭാഗമാകാന്‍ രാഹുല്‍ ഗാന്ധി ഒരിക്കലും തയ്യാറാകില്ല. അപ്പോള്‍ ആരാണ് ധുരന്ധറിലെ രാഹുല്‍ ഗാന്ധി എന്നാകും ചോദ്യം.
വര്‍ഷങ്ങളായി നിര്‍മാണ രംഗത്തുള്ള വ്യക്തിയാണ് ധുരന്ധറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ രാഹുല്‍ ഗാന്ധി. ദ ഫാമിലി മാന്‍, റോക്കറ്റ് ബോയ്‌സ്, മുംബൈ ഡയറീസ്, ലക്കി ഭാസ്‌കര്‍ തുടങ്ങിയ സീരീസുകളുടേയും സിനിമകളുടേയും നിര്‍മാതാവാണ് രാഹുല്‍ ഗാന്ധി. കാലങ്ങളായി ക്യാമറയ്ക്ക് പിന്നില്‍ ഉണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുടെ പേര് ഇതുവരേയും ഇതുപോലെ പുറം ലോകത്ത് ചര്‍ച്ചയായിട്ടില്ലെന്ന് മാത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates