അബുദാബി: സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ വാദിക്ക് 30000 ദിർഹം (7,03,748രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. വാദിയും പ്രതിയും സ്ത്രീകളായ കേസിലാണ് അബുദാബി കുടുംബ കോടതിയുടെ ഉത്തരവ്. പരാതിക്കാരിയായ സ്ത്രീ സമൂഹ മാധ്യമത്തിൽ ഒരു ചിത്രം പങ്കു വെച്ചിരുന്നു. ഇതിനു താഴെ കേസിലെ പ്രതിയായ സ്ത്രീ മോശം പരാമർശം കമന്റ് ചെയ്‌തു. പിന്നീട് സ്വകാര്യമായി സന്ദേശം അയച്ച് അധിക്ഷേപിച്ചു എന്നുമാണ് പരാതി.
പ്രതി നടത്തിയ പരാമർശങ്ങളും അധിക്ഷേപ വാക്കുകളും തനിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായി പരാതിക്കാരി വാദിച്ചു. 1.5 ലക്ഷം ദിർഹം നഷ്ടപരിഹാരവും കോടതി ചെലവുകളും പ്രതിയിൽ നിന്നും ഈടാക്കണം എന്നുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം. കേസിൽ വിശദമായി വാദം കേട്ട കോടതി പ്രതിക്കെതിരെ സമർപ്പിച്ച തെളിവുകളും പരിശോധിച്ചു.
പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന് കണ്ടെത്തിയ കോടതി സമൂഹ മാധ്യമത്തിലൂടെ കേസിലെ വാദി അപമാനിക്കപ്പെട്ടതായും നീരീക്ഷിച്ചു.
അധിക്ഷേപത്തിലൂടെ വാദിക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകൾ പരിഗണിച്ചു 30000 ദിർഹം പ്രതിയായ സ്ത്രീ നൽകണമെന്നും കോടതി വിധിച്ചു. അടുത്തിടെ സമാനമായ മറ്റൊരു കേസിൽ വാട്സാപ്പ് സന്ദേശത്തിലൂടെ അപമാനിച്ചു എന്ന പരാതിയിൽ 4.5 ലക്ഷം രൂപ നല്കാൻ അബുദാബി കോടതി ഉത്തരവിട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates