അബുദാബി: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 35 % ഇളവ് നൽകി അബുദാബി പൊലീസ്. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററും (ഐ ടി സി) അബുദാബി പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സും തമ്മിൽ സഹകരിച്ചു നടത്തുന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചത്.
"ഇനിഷ്യേറ്റ് ആൻഡ് ബെനിഫിറ്റ്" എന്നാണ് പുതിയ പദ്ധതിയുടെ പേര്. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതൽ ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലായി 700-ലധികം ബസുകളിലും 100ൽ അധികം ടാക്സികളിലും ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരെയും ഡ്രൈവർമാരെയും നിയമങ്ങൾ ഓർമ്മപെടുത്താൻ ഈ പരസ്യങ്ങളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
പുതിയ പദ്ധതിയിലൂടെ നിയമലംഘകർക്ക് 35% പിഴ ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും പിഴ ചുമത്തിയ അന്ന് മുതൽ 60 ദിവസത്തിനുള്ളിൽ തുക അടച്ചാൽ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളു എന്നും ബ്രിഗേഡിയർ മഹ്മൂദ് യൂസഫ് അൽ ബലൂഷി വ്യക്തമാക്കി.
ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങൾക്കുള്ള പിഴയിൽ 25% ഇളവ് നൽകും. ഇതിനായി നിയമലംഘകർ പിഴ ചുമത്തിയത് ശേഷമുള്ള 60 ദിവസം മുതൽ ഒരു വർഷം വരെയുള്ള സമയത്ത് അടച്ചാൽ മതി. അബുദാബി പൊലീസ് ആപ്പ്, താം (TAMM) പ്ലാറ്റ്‌ഫോം,കസ്റ്റമർ ഹാപ്പിനെസ്സ് കൗണ്ടർ തുടങ്ങിയവയിലൂടെ അതിവേഗം പിഴ അടക്കയ്ക്കാമെന്നും ബ്രിഗേഡിയർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates