റിയാദ്: 13 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, 9 ഘട്ടങ്ങൾ, 38 വിദഗ്‌ദ്ധരായ ആരോഗ്യപ്രവർത്തകർ, ഒപ്പം ലോകമെമ്പാടുമുള്ളവരുടെ പ്രാർത്ഥനയും. ഏറ്റവും ഒടുവിൽ എല്ലാവരും മനസ് കൊണ്ട് ആഗ്രഹിച്ച ആ വാർത്ത എത്തി. യാറയും,ലാറയും രണ്ടായി വേർപിരിഞ്ഞു. അതും സുരക്ഷിതമായി.
2024 നവംബർ 5ന് ആണ് യാറയും,ലാറയും സയാമീസ് ഇരട്ടകളായി ആണ് ജനിച്ചത്. ഇരുവരുടെയും ഭാരം 10 കിലോ ആയിരുന്നു. വളരെ അപൂർവമായി മാത്രം കണ്ടു വരുന്ന രീതിയിലായിരുന്നു ഇവരുടെ ജനനം. ചെറുകുടലിന്റെ അവസാന ഭാഗവും മലാശയത്തിന്റെ ആദ്യ ഭാഗവും ഒരുമിച്ചു ചേർന്നിക്കുന്ന രീതിയിലാണ് ഇരുവരും ജനിച്ചത്. ഇതോടെ മാതാപിതാക്കൾക്ക് ആശങ്കയായി. ഇരുവരെയും ജീവനോടെ വേർപെടുത്താനാകുമോ എന്ന സംശയം കാരണം ആദ്യം ശസ്ത്രക്രിയ്ക്ക് ഇവർ സമ്മതിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
പിന്നീട് ഒരു സാമൂഹിക പ്രവർത്തകയുടെ നേതൃത്വത്തിൽ ശസ്ത്രക്രിയാ രീതികളെ പറ്റി പറഞ്ഞു നൽകി അച്ഛനും അമ്മയ്ക്കും മാനസികമായി കരുത്ത് നൽകി. ഏറ്റവും ഒടുവിൽ അവർ സമ്മതം മൂളി.
കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ 35 വർഷത്തിനിടെ 27 രാജ്യങ്ങളിൽ സമാനമായ 150 ശാസ്ത്രക്രിയകളാണ് നടന്നത്. അതിൽ 64 എണ്ണം മാത്രമാണ് വിജയകരമായി പൂർത്തിയാക്കിയത്. പക്ഷെ ഈ കണക്കുകൾക്ക് അപ്പുറം കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആ ഡോക്ടർമാരെ വിശ്വസിച്ചിരുന്നു; തങ്ങളുടെ പിഞ്ചു മക്കളെ ജീവനോട് തിരിച്ചെത്തിക്കും എന്ന്.
റിയാദിലെ ദേശിയ ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ വ്യാഴാഴ്ച്ച രാവിലെയാണ് ശാസ്ത്രക്രിയ ആരംഭിച്ചത്. പച്ച തുണിക്കുള്ളിൽ ചുവന്ന ഹെഡ് ബാൻഡ് അണിഞ്ഞു യാറയും,ലാറയും ശസ്ത്രക്രിയക്കായി ഹോസ്പിറ്റലിൽ എത്തി. ചുറ്റും നോക്കി ചിരിച്ചു. ഒടുവിൽ ഉമ്മയുടെ ചുംബനവും വാങ്ങി ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറി. പീഡിയാട്രിക് സർജന്മാർ, അനസ്തേഷ്യോളജിസ്റ്റുകൾ, യൂറോളജിസ്റ്റുകൾ, പ്ലാസ്റ്റിക് സർജന്മാർ, ഓർത്തോപീഡിസ്റ്റുകൾ, നഴ്സിംഗ്, ടെക്നിക്കൽ സ്റ്റാഫ് എന്നിവരുൾപ്പെടെ 38 ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടന്നത്.
ചെറുകുടലിന്റെ ഭാഗം വേർപെടുത്തുക എന്നതായിരുന്നു ഡോക്ടർമാരുടെ മുന്നിൽ ഉണ്ടായിരുന്ന വലിയ വെല്ലുവിളികളിൽ ഒന്ന്. ഓരോ ഘട്ടം വിജയകരമായി പൂർത്തിയാക്കി എന്ന് ഡോക്ടർ അറിയിക്കുമ്പോഴും മാതാപിതാക്കളുടെ മുഖത്ത് സന്തോഷം പ്രകടമായിരുന്നു. ഓപ്പറേഷൻ ആരംഭിക്കും മുൻപ് ഇതിന് മേൽനോട്ടം വഹിക്കുന്ന ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞു
"ഈ ഓപ്പറേഷൻ വളരെ വെല്ലു വിളി നിറഞ്ഞതാണ്, കുറച്ചു രക്തം നഷ്ടമാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,പക്ഷെ, ഞാൻ എന്റെ സഹപ്രവർത്തകരിൽ അവരുടെ കഴിവിലും പൂർണ്ണമായി വിശ്വസിക്കുന്നു. എനിക്കുറപ്പാണ് ഇത് എന്റെ രാജ്യത്തിന് അഭിമാനകരമായ നേട്ടമായി മാറുമെന്ന്".
അദ്ദേഹം പറഞ്ഞതുപോലെ സങ്കീർണമായ ഒൻപതാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി യാറയും,ലാറയും വേർപിരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഓപ്പറേഷൻ തിയറ്ററിനു മുന്നിൽ കാത്തിരുന്ന എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു. ഒപ്പം സൗദിയുടെ ആരോഗ്യ മേഖലയ്ക്ക് അഭിമാന നേട്ടവും.
ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഇരുവരെയും പുറത്തേക്ക് എത്തിച്ചു. സന്തോഷം കൊണ്ട് കണ്ടു നിന്നവരുടെ കണ്ണ് നിറഞ്ഞു. രണ്ട് കുഞ്ഞുങ്ങൾക്കും അവരുടെ ഉമ്മയും ബാപ്പയും സ്നേഹത്തോടെ ചുംബനം നൽകി. ദൈവത്തിനു നന്ദി പറഞ്ഞു ഒപ്പം സൗദി അറേബ്യയുടെ ഭരണാധികാരിക്കും.
ശസ്ത്രക്രിയയുടെ 70 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഇനിയും തുടർ ശാസ്ത്രക്രിയകൾ ഉണ്ടാകും. അതിനായി ഇരുവരുടെയും മുറിവുണങ്ങണം, ആന്തരികാവയവങ്ങളുടെ പ്രവർത്തനം പൂർണനിലയിലാകണം അങ്ങനെ ഒരുപാട് കടമ്പകൾ. അതൊക്കെ ഭംഗിയായി പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് യാറയും ലാറയും, ഒപ്പം അവരെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ളവരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates