ദുബൈ: ട്രാഫിക് നിയമലംഘകരെ കണ്ടെത്താൻ പ്രത്യേക കാമ്പയിനുമായി ദുബൈ പൊലീസ്. ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. തുടർച്ചയായി നിയമലംഘനങ്ങൾ നടത്തുകയും ഏർപ്പെടുകയും പിഴത്തുകകൾ അടയ്ക്കാതിരിക്കുകയും ചെയ്ത 28 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് പിഴ കുടിശ്ശിക വരുത്തിയ ആളുകളുടെ വാഹനമാണ് പിടിച്ചെടുത്തവയിൽ ഏറെയും. ചില ഡ്രൈവർമാരുടെ ലൈസൻസ് വിവിധ കാരണങ്ങളാൽ റദ്ദാക്കിയിരുന്നു. പരിശോധനയിൽ ഇവർ ലൈസൻസ് പുതുക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തി. തുടർന്ന് ഇവരുടെ വാഹനവും പിടിച്ചെടുത്തു.
വിവിധ ട്രാഫിക് നിയമലംഘനങ്ങളിലായി 6,000 ദിർഹത്തിൽ കൂടുതൽ പിഴ ഈടാക്കിയ വാഹനങ്ങൾ കണ്ടുകെട്ടാൻ 2015 ലെ ഡിക്രി നമ്പർ (29) പ്രകാരം പൊലീസിന് അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് വാഹനങ്ങൾ പിടിച്ചെടുത്തത് എന്ന് പൊലീസ് വ്യക്തമാക്കി.
പിഴ അടയ്ക്കാൻ വേണ്ടിയല്ല ഈ പരിശോധനകൾ നടത്തുന്നത്. എല്ലാ ഡ്രൈവർമാരും അവരുടെ വാഹനവുമായി ബന്ധപ്പെട്ട രേഖകൾ കൈവശം സൂക്ഷിക്കാനും ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുമാണ് പരിശോധന നടത്തുന്നതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിംഗ് കുറയ്ക്കുന്നതിനും വേണ്ടി തുടർന്നും കാമ്പയിനുകൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates