കുവൈത്ത് സിറ്റി: താമസ നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക വർധിപ്പിച്ച് കുവൈത്ത് സർക്കാർ. താമസ നിയമങ്ങൾ തെറ്റിച്ചാൽ റെസിഡൻസി ഉടമകൾക്ക് പരമാവധി 1,200 ദിനാറും സന്ദർശകർക്ക് 2,000 ദിനാറും പിഴ ചുമത്തും. ജനുവരി അഞ്ച് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
നവജാതശിശുക്കളെ രജിസ്റ്റർ ചെയ്യാതിരുന്നാൽ 4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷമുള്ള ആദ്യ മാസം 2 ദിനാർ പിഴ ചുമത്തും. തുടർന്നുള്ള മാസങ്ങൾക്ക് 4 ദിനാറും പരമാവധി പിഴയായി 2,000 ദിനാർ ഈടാക്കും.
തൊഴിൽ വിസ ലംഘിച്ചാൽ 4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷമുള്ള ആദ്യ മാസം 2 ദിനാറും തുടർന്നുള്ള മാസങ്ങൾക്ക് 4 ദിനാറുമാകും പിഴ ചുമത്തുക. ഈ കുറ്റത്തിന് പരമാവധി പിഴയായി 1,200 ദിനാർ വരെ ഈടാക്കും.
സന്ദർശന വിസ കാലാവധി കഴിഞ്ഞാൽ പ്രതിദിനം 10 ദിനാർ ആണ് പിഴയായി ഏർപ്പെടുത്തുന്നത്. 2,000 ദിനാർ വരെ പരമാവധി പിഴയായി ഈടാക്കും. വീട്ടുജോലിക്കാരുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് പ്രതിദിനം 2 ദിനാറും പരമാവധി പിഴയായി 600 ദിനാറും ഈടാക്കും.
റെസിഡൻസി റദ്ദാക്കൽ (ആർട്ടിക്കിൾ 17, 18, 20) പ്രകാരമുള്ള നിയമലംഘനങ്ങൾക്കുള്ള പിഴ ആദ്യ മാസത്തേക്ക് പ്രതിദിനം 2 ദിനാറും അതിനുശേഷം പ്രതിദിനം 4 ദിനാറുമായിരിക്കും. ഈ കുറ്റത്തിന് പരമാവധി പിഴയായി 1,200 ദിനാർ ഈടാക്കുമെന്നും പുതിയ ഉത്തരവിൽ പറയുന്നു.
റെസിഡൻസി ചട്ടങ്ങൾ മികച്ച രീതിയിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിയമലംഘനങ്ങൾ പരിഹരിക്കാനുമാണ് പുതുക്കിയ പിഴകൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates