റിയാദ്: നിയമ ലംഘകരെ കണ്ടെത്താനായി രാജ്യ വ്യാപക പരിശോധന നടത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ വിവിധ നിയമലംഘനങ്ങളിൽ പിടിക്കപ്പെട്ട 14,916 പ്രവാസികളെ നാടുകടത്തി. താമസ, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
നവംബർ 6 മുതൽ 12 വരെ നടന്ന പരിശോധനകളിൽ നിയമങ്ങൾ ലംഘിച്ച 22,156 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇഖാമ നിയമങ്ങൾ തെറ്റിച്ചതിന് 14,027 പേരെയും നിയമപരമല്ലാതെ അതിർത്തി കടക്കാൻ ശ്രമിച്ച 4,781 പേരെയും തൊഴിൽ നിയമങ്ങൾ ലംഘിച്ച 3,348 പേരും ഇതിൽ ഉൾപ്പെടും. ഇവരിൽ 22,091 പേരെ യാത്രാ രേഖകൾ ശരിയാക്കാനായി എംബസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനാണ് തീരുമാനം.
നിയമലംഘകർക്ക് യാത്ര,താമസ സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി. ഇത്തരം കുറ്റങ്ങൾക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച വാഹനങ്ങളോ സ്വത്തോ പിടിച്ചെടുക്കാനും സർക്കാരിന് അധികാരമുണ്ട്.
നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ മക്ക, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ 911എന്ന നമ്പറിലും, മറ്റ് പ്രവിശ്യകളിൽ 999/996 നമ്പറുകളിൽ അറിയിക്കണമെന്ന് സൗദി പൊലീസ് അഭ്യർത്ഥിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates