റിയാദ്: സൗദിയില്‍ ഒരാഴ്ചയ്ക്കിടെ എണ്ണായിരത്തോളം അനധികൃത താമസക്കാരെ പിടികൂടി സൗദി സുരക്ഷാ സേന. മെയ് 21 നും മെയ് 27 നും ഇടയില്‍ സുരക്ഷാ സേനയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും നടത്തിയ സംയുക്ത പരിശോധനയില്‍ 8,090 പ്രവസികളെ അറസ്റ്റ് ചെയ്തതായാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
പിടിയിലായവരില്‍ 4,266 പേര്‍ റെസിഡന്‍സി നിയമം ലംഘിച്ചവരാണ്. 2,653 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 1,171 തൊഴില്‍ നിയമം ലംഘിച്ചവരും ഉള്‍പ്പെടുന്നു. ആകെ 7,466 അനധികൃത താമസക്കാരെ നാടുകടത്തി, 14,484 നിയമലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ക്കായി അയച്ചു. 572 പേരെ യാത്രാ റിസര്‍വേഷനുകള്‍ പൂര്‍ത്തിയാക്കുന്നതിനായി അയച്ചു.
രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ആകെ ആളുകളുടെ എണ്ണം 1,176 ആണ്, അവരില്‍ 25 ശതമാനം യെമന്‍ പൗരന്മാരും 68 ശതമാനം എത്യോപ്യന്‍ പൗരന്മാരും ഏഴ് ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ആകെ 71 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് ഗതാഗതം, താമസം, തൊഴില്‍ എന്നിവ നല്‍കിയ 13 പേരെയും അറസ്റ്റ് ചെയ്തു. 20,512 പുരുഷന്മാരും 1,173 സ്ത്രീകളും ഉള്‍പ്പെടെ 21,685 പ്രവാസികള്‍ നിലവില്‍ നിയമ നടപടിക്ക് വിധേയമാകുന്നത്.
നിയമവിരുദ്ധമായി രാജ്യത്തേക്ക് വ്യക്തികളെ പ്രവേശിപ്പിക്കുകയോ, ജോലി നല്‍കുകയോ, അഭയം നല്‍കുകയോ, മറ്റ് സഹായമോ സേവനമോ നല്‍കുകയോ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും, ഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളോ താമസം നല്‍കാന്‍ ഉപയോഗിക്കുന്ന വീടുകളോ കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates