റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ അടുത്ത അഞ്ച് വർഷത്തേക്ക് വാടക വർധന ഉണ്ടാകില്ല. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികളുടെ വാടക വർധന അഞ്ച് വർഷത്തേക്ക് മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി.
ജനങ്ങളുടെ ജീവിതച്ചെലവ് ഉയർന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് ഉത്തരവ് നടപ്പാക്കിയത്.
കഴിഞ്ഞ ദിവസം (സെപ്റ്റംബർ 25) മുതൽ നിയമം പ്രാബല്യത്തിൽ വന്നതായി അധികൃതർ വ്യക്തമാക്കി. ഇത് പ്രകാരം റിയാദിൽ നിലവിലുള്ളതോ പുതിയതോ ആയ കരാറുകളിൽ അഞ്ച് വർഷത്തേക്ക് വാടക വർധിപ്പിക്കാൻ ഭൂവുടമകൾക്ക് ഇനി അനുവാദമില്ലെന്ന് സൗദി പ്രസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ റിയാദിൽ മാത്രമാണ് പുതിയ ഉത്തരവ് ബാധകമാകുക. എന്നാൽ സാമ്പത്തിക വികസന കാര്യ കൗൺസിലിന്റെ അംഗീകാരത്തോടെ മറ്റ് നഗരങ്ങളിലേക്കോ പ്രദേശങ്ങളിലേക്കോ ഈ ഉത്തരവ് വ്യാപിപ്പിക്കാൻ ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റിക്ക് അധികാരമുണ്ട്.
നിലവിൽ വാടകയ്ക്ക് താമസിക്കുന്ന വ്യക്തിക്ക് കരാർ തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഭൂവുടമകൾക്ക് അത് വിസമ്മതിക്കാൻ കഴിയില്ല.
അതെ സമയം, വാടക കുടിശ്ശിക വരുത്തിയവർ, കെട്ടിടത്തിന് ഘടന പരമായ പ്രശ്നങ്ങൾ ഉണ്ടെന്ന് ഔദ്യോഗിക സാങ്കേതിക സമിതി കണ്ടെത്തൽ, ഭൂവുടമയുടെ വ്യക്തിപരമായ ആവശ്യം അല്ലെങ്കിൽ ഭൂവുടമയുടെ കുടുംബാംഗത്തിന് താമസിക്കാൻ അനുവദിക്കുക എന്നീ സാഹചര്യങ്ങളിൽ പുതിയ ഉത്തരവിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
പുതിയ തീരുമാനം രാജ്യത്തിൻറെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates