റിയാദ്: മരണമടഞ്ഞ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ നിയമപരമായ അനുമതിയില്ലാതെ നിരത്തിലിറക്കിയാൽ കടുത്ത നടപടിക്ക് സൗദി അറേബ്യ.
കർശന ശിക്ഷാ നടപടികൾ ഉൾപ്പെടുത്തി ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ (68)-ൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കരട് നിർദ്ദേശങ്ങൾ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു.
പുതിയ ഭേദഗതി പ്രകാരം, ഉടമസ്ഥാവകാശം മാറ്റുകയോ നിയമപരമായ അനുമതി നേടുകയോ ചെയ്യാതെ ഇത്തരം വാഹനങ്ങൾ ഓടിക്കുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമായി കണക്കാക്കും.
ഈ നിയമങ്ങൾ ലംഘിച്ച് വാഹനം റോഡിലിറക്കിയാൽ 500 സൗദി റിയാൽ മുതൽ 900 സൗദി റിയാൽ വരെ പിഴയാകും ശിക്ഷയായി ലഭിക്കുക.
ഇങ്ങനെ ഓടിക്കുന്ന വാഹനം ട്രാഫിക് വകുപ്പ് കസ്റ്റഡയിൽ എടുക്കും. നിയമപരമായ രേഖകൾ ശരിയാക്കി, നിയമലംഘനം നടത്തുന്നില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ വാഹനം വിട്ടുനൽകുകയുള്ളൂ.
അപകടങ്ങളോ ട്രാഫിക് നിയമലംഘനങ്ങളോ നടന്നാൽ വാഹന ഉടമയെ കൃത്യമായി കണ്ടെത്താൻ ഈ നിയമം സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മരണമടഞ്ഞ വ്യക്തികളുടെ വാഹനങ്ങൾ ഉപയോഗിക്കുന്നത് വഴി നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുന്നത് തടയാൻ ഈ നടപടി സഹായിക്കും.
നിലവിൽ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ വാഹനം അനുമതിയില്ലാതെ ഓടിച്ചാലാണ് ശിക്ഷ ലഭിച്ചിരുന്നത്. പുതിയ ഭേദഗതിയോടെ മരണമടഞ്ഞ വ്യക്തിയുടെ വാഹനങ്ങളും ഈ പരിധിയിൽ വരും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates