അബുദാബി: എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് പിന്മാറുന്നതായി യുഎഇ. മെയ് ഒന്ന് മുതൽ ഈ സംഘടനകളുടെ ഭാഗമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതുസംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം ഇന്നാണ് യുഎഇ നടത്തിയത്. ഈ തീരുമാനം ആഗോള ഊർജ്ജ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തതെന്ന് യുഎഇ ഊർജ്ജമന്ത്രി എക്‌സിൽ കുറിച്ചു.
' ഒപെക്കിൽ നിന്ന് പിന്മാറാനുള്ള യുഎഇയുടെ തീരുമാനം നയപരമായ വികാസങ്ങളും വിപണിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളും കണക്കിലെടുത്താണ്. വർഷങ്ങളായി ഞങ്ങളോട് സഹകരിച്ച ഒപെക്കും അംഗരാജ്യങ്ങൾക്കും നന്ദി'' മന്ത്രി സുഹൈൽ അൽ മസ്റൂയി പറഞ്ഞു.
എണ്ണ ഉൽപാദനത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ളതും സുരക്ഷിതവുമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി യുഎഇ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്തിന് ഇറാൻ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, വാഷിംഗ്ടൺ വേണ്ടത്ര സംരക്ഷണം നൽകുന്നില്ലെന്ന വിമർശനം യുഎഇ നേരത്തെ ഉന്നയിച്ചിരുന്നു.
നേരത്തെ, ഉയർന്ന എണ്ണവില ഈടാക്കി ഒപെക് രാജ്യങ്ങൾ ലോകത്തെ കൊള്ളയടിക്കുകയാണെന്ന് ഡോണൾഡ‍് ട്രംപ് ആരോപിച്ചിരുന്നു. യുഎഇ സംഘടനയിൽ നിന്ന് പുറത്തുപോകുന്നതോടെ എണ്ണവിലയിൽ കുറവുണ്ടാകുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. അതേ സമയം, യുഎഇയുടെ പിന്മാറ്റം ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള രാഷ്ട്രീയവും സൈനികവുമായ ഐക്യം ദുർബലമാകുമെന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates