ചെന്നൈ: ടിവികെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌ന് പിന്തുണ പ്രഖ്യാപിച്ച് എഐഎഡിഎംകെയിലെ ഒരു വിഭാഗം. സി വി ഷണ്മുഖത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാരാണ് മുഖ്യമന്ത്രി വിജയിന് പിന്തുണ പ്രഖ്യാപിച്ചത്. വിജയ് ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ഷണ്മുഖം പറഞ്ഞു. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത തള്ളിയ ഷണ്‍മുഖം, പാര്‍ട്ടി പിളര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.
പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. എഐഎഡിഎംകെയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കണം. ഞങ്ങള്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ്. ഡിഎംകെക്ക് എതിരായാണ് ഈ പാര്‍ട്ടി സ്ഥാപിക്കപ്പെട്ടത്. 53 വര്‍ഷമായി ഞങ്ങളുടെ രാഷ്ട്രീയം ഡിഎംകെക്ക് എതിരായിരുന്നു. ചരിത്രം ഇതായിരിക്കെയാണ്, ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരു നിര്‍ദേശം ഉയര്‍ന്നുവന്നത്.
എന്നാല്‍ ഭൂരിഭാഗം അംഗങ്ങളും അതിനെ എതിര്‍ത്തു. ഡിഎംകെയുമായി സഖ്യത്തിലായാല്‍ പിന്നെ എഐഎഡിഎംകെക്ക് നിലനില്‍പ്പില്ല. ഇപ്പോള്‍ ഞങ്ങള്‍ ഒരു പാര്‍ട്ടിയുമായും സഖ്യത്തിലില്ല. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ടിവികെക്ക് ഞങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുകയാണ്' സി വി ഷണ്മുഖം പറഞ്ഞു. എഐഎഡിഎംകെയ്ക്ക് ഇത്തവണ 47 എംഎല്‍എമാരാണുള്ളത്. ഇതില്‍ 30 പേര്‍ ഷണ്‍മുഖത്തിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് എഐഎഡിഎംകെ.യ്ക്ക് തുടർച്ചയായുണ്ടായ തോൽവികളാണ് ഈ മാറ്റത്തിന് കാരണമെന്ന് സി വി ഷൺമുഖം പറഞ്ഞു. മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ കാണ്ട് പിന്തുണക്കത്ത് കൈമാറുമെന്നും ഷണ്മുഖം കൂട്ടിച്ചേർത്തു. ഷൺമുഖം വിഭാഗത്തിന്റെ നിയമസഭ കക്ഷി നേതാവായി എസ് പി വേലുമണിയെ നിശ്ചയിച്ചിട്ടുണ്ട്. ജി ഹരിയെ ഉപനേതാവായും തെരഞ്ഞെടുത്തിട്ടുണ്ട്. എഐഎഡിഎംകെ ജനറൽ കൗൺസിൽ യോഗം ഉടൻ വിളിച്ചു കൂട്ടണമെന്ന് ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്പീക്കർ തെരഞ്ഞെടുപ്പ് : ടിവികെയ്ക്ക് വിജയം
അതിനിടെ, നിയമസഭയിൽ ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ ടിവികെ നിയമസഭാംഗം ജെ സിഡി പ്രഭാകറിനെ തമിഴ്നാട് നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. ഏകകണ്ഠമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. മൂന്നാം തവണ നിയമസഭയിലെത്തുന്ന പ്രഭാകര്‍, മുന്‍ എഐഎഡിഎംകെ നേതാവാണ്.ചെന്നൈ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നാണ് പ്രഭാകര്‍ വിജയിച്ചത്. 73 കാരനായ പ്രഭാകര്‍, ടിവികെയുടെ സംഘടനാ സംവിധാനത്തിലും പ്രകടനപത്രിക രൂപീകരണത്തിലും നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഡപ്യൂട്ടി സ്പീക്കറായി ടിവികെ എംഎൽഎ രവിശങ്കറെയും തെരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ കറുപ്പയ്യയുടെ അധ്യക്ഷതയിലായിരുന്നു സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates