ലഖ്നൗ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഇരട്ട പൗരത്വ വിവാദത്തിലാണ് അലഹബാദ് ഹൈക്കോടതിയിലെ ലഖ്നൗ ബഞ്ച് കേസെടുക്കാൻ ഉത്തരവിട്ടത്. യുപി സർക്കാർ നേരിട്ടോ അല്ലെങ്കിൽ ഒരു കേന്ദ്ര ഏജൻസിയോ വിഷയം അന്വേഷിക്കണമെന്നും ലഖ്നൗ ബഞ്ചിന്റെ ഉത്തരവിൽ നിർദ്ദേശമുണ്ട്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാണ് ആരോപണം.
റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് രാഹുൽ ഗാന്ധി. വിഷയത്തിൽ റായ്ബറേലിയിലെ കോട്‍വാലി പൊലീസിനോടാണ് വിഷയത്തിൽ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിക്കെതിരെ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള ഹർജി ലഖ്നൗവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജനുവരിയിൽ തള്ളിക്കളഞ്ഞിരുന്നു. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു കീഴ്ക്കോടതിയുടെ നിരീക്ഷണം.
ഈ വിധി ചോദ്യം ചെയ്ത് ബിജെപി പ്രവർത്തകനായ എസ് വിഘ്നേഷ് ശിശിർ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഭാരതീയ ന്യായ സംഹിത, ഔദ്യോഗിക രഹസ്യ നിയമം, ഫോറിൻ ആക്ട്, പാസ്‌പോർട്ട് നിയമം എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
ആദ്യം റായ്ബറേലിയിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ നൽകിയ പരാതി, 2025 ഡിസംബർ 17ന് ഹൈക്കോടതി ലഖ്നൗവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ലഖ്നൗ കോടതി ഹർജി തള്ളിയതോടെയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates