കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു. പദവിയില്‍ മൂന്നര വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് രാജി. കാരണം വ്യക്തമാക്കാതെയാണ് രാജി പ്രഖ്യാപനം. പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായാണ് സിവി ആനന്ദബോസിന്റെ രാജി. ഗവര്‍ണര്‍ പദവിയില്‍ മതിയായ സമയം ചെലവഴിച്ചുവെന്നും പദവി ഒഴിയുകയാണെന്നുമാണ് രാജി സംബന്ധിച്ച ആനന്ദ ബോസിന്റെ പ്രതികരണം.
ഗവര്‍ണറുടെ തീരുമാനം ഞെട്ടിച്ചെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. രാഷ്ട്രീയ സമ്മര്‍ദമാണ് രാജിക്ക് പിന്നിലെന്നും മുഖ്യമന്ത്രി എക്‌സ് പോസ്റ്റില്‍ ആരോപിച്ചു. സി.വി. ആനന്ദ ബോസിന്റെ രാജിയെക്കുറിച്ചുള്ള വാര്‍ത്ത ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുന്നതുമാണ്. അദ്ദേഹത്തിന്റെ രാജിക്ക് പിന്നിലെ കാരണങ്ങള്‍ എനിക്കറിയില്ല. എന്നിരുന്നാലും, നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍ നിന്ന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. സി വി ആനന്ദബോസിന് പകരം ആര്‍.എന്‍. രവിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചതായും മമത പോസ്റ്റില്‍ പറഞ്ഞു.
അതേസമയം, ഗവര്‍ണര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചകള്‍ ഉണ്ടായിട്ടില്ലെന്നും മമത പറഞ്ഞു. ഇത്തരം ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ ദുര്‍ബലപ്പെടുത്തുകയും നമ്മുടെ ഫെഡറല്‍ ഘടനയുടെ അടിത്തറയെത്തന്നെ തകര്‍ക്കുന്നതുമാണ്. കേന്ദ്രം ഫെഡറലിസത്തിന്റെ തത്വങ്ങളെ മാനിക്കുകയും ജനാധിപത്യ കണ്‍വെന്‍ഷനുകളെയും സംസ്ഥാനങ്ങളുടെ അന്തസ്സിനെയും ഇല്ലാതാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മമത ബാനര്‍ജി പ്രതികരിച്ചു.
2022 നവംബറിലാണ് മലയാളിയായ സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. ബംഗാള്‍ സര്‍ക്കാരുമായുള്ള നിരന്തരമായ അഭിപ്രായ വ്യത്യാസങ്ങൾ വലിയ വാർത്തയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates