ന്യൂഡല്‍ഹി: രാജ്യത്തെ ജനന-മരണ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും സുതാര്യമാക്കാനും ലക്ഷ്യമിട്ടുള്ള 2026-ലെ ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍ ലോക്സഭ പാസാക്കി. 1969-ലെ നിലവിലുള്ള നിയമത്തില്‍ നിര്‍ണായക ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പുതിയ ബില്‍ സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. ജനന-മരണ വിവരങ്ങള്‍ കൃത്യസമയത്ത് രേഖപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും, വര്‍ഷങ്ങള്‍ വൈകി നല്‍കുന്ന വ്യാജ അപേക്ഷകളും ക്രമക്കേടുകളും തടയുന്നതിനുമാണ് നിയമത്തില്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ഉറപ്പുവരുത്തുന്നത് രാജ്യത്തിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ആസൂത്രണത്തിനും സുഗമമായ ഭരണനിര്‍വ്വഹണത്തിനും അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമനിര്‍മ്മാണവുമായി മുന്നോട്ടുപോയത്.
പുതിയ ഭേദഗതി അനുസരിച്ച്, സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷവും രണ്ട് വര്‍ഷത്തിനുള്ളിലും വിവരങ്ങള്‍ രേഖപ്പെടുത്തണമെങ്കില്‍ ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെയോ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ പ്രത്യേക ഉത്തരവും പരിശോധനയും ആവശ്യമാണ്. എന്നാല്‍ രണ്ട് വര്‍ഷത്തിലധികം വൈകുന്ന ജനന-മരണ രജിസ്‌ട്രേഷനുകള്‍ക്ക് ഇനി മുതല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ കൃത്യമായ ഉത്തരവും സത്യസന്ധതാ പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുമ്പ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ വൈകുന്ന ഏത് രജിസ്‌ട്രേഷനും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ അനുമതിയോടെ മാത്രം നടന്നിരുന്ന ഏകീകൃത രീതിക്ക് പകരമായാണ് ഈ രണ്ട് ഘട്ട നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. അതേസമയം, സാധാരണ നിലയിലുള്ള 21 ദിവസത്തിനുള്ളിലെ രജിസ്‌ട്രേഷന്‍ നടപടികളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം വഴി രാജ്യത്തെ വിവരശേഖരണം കൂടുതല്‍ കുറ്റമറ്റതാക്കാനും ഡിജിറ്റല്‍ ഡാറ്റാബേസ് സുരക്ഷിതമാക്കാനും പുതിയ ഭേദഗതി ഉപകരിക്കുമെന്ന് കരുതപ്പെടുന്നു. പൗരന്മാരുടെ നിയമപരമായ ഐഡന്റിറ്റിയും അവകാശങ്ങളും സംരക്ഷിക്കുന്നതിനൊപ്പം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹരല്ലാത്തവര്‍ തട്ടിയെടുക്കുന്നത് തടയാന്‍ ഇത് സഹായിക്കും. കൂടാതെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വോട്ടര്‍ പട്ടികയിലോ മറ്റ് രേഖകളിലോ ക്രമക്കേട് നടത്തുന്നത് തടയാനും ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നേരിട്ടുള്ള പരിശോധന തടസ്സമാകുമെന്നാണ് വിലയിരുത്തല്‍. പൊതുജനങ്ങളെ സമയബന്ധിതമായി ജനന-മരണ രജിസ്‌ട്രേഷന് പ്രേരിപ്പിക്കുന്നതിന് ബോധവല്‍ക്കരണം ശക്തമാക്കാനും ഡിജിറ്റല്‍ സൗകര്യങ്ങള്‍ വിപുലീകരിക്കാനും ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു.
നിലവിലെ ജനന-മരണ രജിസ്ട്രേഷന്‍ നിയമത്തില്‍ 13 (3)(എ) വകുപ്പ് പുതുതായി കൂട്ടിച്ചേര്‍ത്താണ് ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വ്യാജരേഖകള്‍ നിര്‍മിച്ച് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടാനും പൗരത്വ അവകാശവാദത്തിനുമടക്കം ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ തടയുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates